കൊച്ചി: നെല്‍വയല്‍ നികത്തിയുള്ള റോഡുപണി ഹൈക്കോടതി സ്റ്റേ ചെയ്തു. നെല്പാടങ്ങളുടെ മധ്യത്തിലൂടെ വയല്‍ നികത്തി പണിയാനുദ്ദേശിക്കുന്ന മാമല-ചിത്രപുഴ ബണ്ട് റോഡിന്റെ പണിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മൂവാറ്റുപുഴയാറിനെറ കൈവഴിയായ ചിത്രപ്പുഴയാറിന്റെ തീരത്തുള്ള ഫലഭൂയിഷ്ടമായ ഇരുപ്പൂനിലങ്ങള്‍ കിലോമീറ്റര്‍ കണക്കിന് നീളത്തില്‍ മണ്ണിട്ടുനികത്തി റോഡ് പണിയാനായിരുന്നു ഉദ്ദേശ്യം. നിലം നികത്തുകയെന്ന ഉദ്ദേശ്യത്തോടെ നെല്‍വയല്‍ സൗജന്യമായി വിട്ടുകൊടുത്തവരുടെ വയലിലൂടെ കൃത്യമായ ആകൃതിയോ അളവോയില്ലാതെ റോഡ് നിര്‍മാണം നടക്കാന്‍ പോകുന്നതായാണ് ആക്ഷേപം. റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഏക്കര്‍കണക്കിന് പാടം നികത്തുന്നതിന് ഭൂമാഫിയയാണ് ഇതിനുപിന്നിലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഇത്തരത്തില്‍ റോഡ് നിര്‍മാണം നടത്തിയാല്‍ തിരുവാങ്കുളം 23ാം ഡിവിഷന് വെള്ളക്കെട്ടില്‍ മുങ്ങും. മഴക്കാലത്ത് തൃപ്പൂണിത്തുറ നഗരസഭ തിരുവാങ്കുളം സോണല്‍ ഓഫീസ് മുതല്‍ തിരുവാങ്കുളം കവലവരെയുള്ള കാനകള്‍ വെള്ളം ഒഴുകാന്പറ്റാതെ വെള്ളക്കെട്ട് അനുഭവപ്പെടുകയും ഗതാഗതംവരെ സ്തംഭിക്കുകയും ചെയ്തെന്ന് ഹര്‍ജിയില്‍ പറയുന്നു. യാതൊരു പഠനവും കൂടാതെയാണ് ഇതിനൊരുമ്പെടുന്നതെന്നും ആരോപിക്കുന്നു. ഇപ്പോള്‍തന്നെ മഴക്കാലത്ത് മാമല കക്കാട് ഭാഗത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാറുണ്ട്.
നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതികൂടാതെ നെല്‍വയല്‍ നികത്താന്‍ പൊതു ആവശ്യത്തിനുപോലും സാധ്യമല്ല. മറ്റു സ്ഥലം ലഭ്യമാണെങ്കില്‍ സര്‍ക്കാരിന് അനുവാദം നല്കുവാന് കഴിയുകയില്ല. കൂടാതെ പരിസ്ഥിതിയെയും അടുത്തുള്ള വലയുകളെയും ബാധിക്കുമെങ്കില്‍ ഒരിക്കലും അനുമതി നല്കാന് പാടുള്ളതല്ല.
തിരുവാങ്കുളം പഴയ മീന്‍ചന്ത റോഡ് വീതികൂട്ടി മൂവാറ്റുപുഴയ്ക്ക് ഫ്രീ ലെഫ്ട് ഉണ്ടാക്കി തിരുവാങ്കുളം കവലയിലെ ഗതാഗതക്കുരുക്ക് മാറ്റാവുന്നതാണ്. മാത്രമല്ല കൊച്ചി മെട്രോ മാതൃകയില്‍ എലിവേറ്റഡ് ബ്രിഡ്ജ് ആയി റോഡുപണി നടത്താവുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ റോഡുപണിക്ക് പാടം നികത്തരുതെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
ഹര്‍ജിക്കാരായ സദാശിവന് ത്രൈലോക്യത്തിനും മലയില്‍ ഗിരീഷ്കുമാറിനും വേണ്ടി അഡ്വ. ഹരിപ്പാട് പി. ശ്രീകുമാര്‍ ഹാജരായി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കലക്റ്റര്‍, സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന്, തൃപ്പൂണിത്തുറ നഗരസഭ എന്നിവര്‍ കക്ഷികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: