ന്യൂയോര്‍ക്ക്: ഭീകര സംഘടനയായ ഐഎസിന് രാസായുധം നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നും, ഇറാഖിലെയും സിറിയയിലെയും യുദ്ധമുന്നണികളില്‍ അവ ഉപയോഗിച്ചിട്ടുണ്ടെന്നും യുഎസ് അന്വേഷണ ഏജന്‍സി സിഐഎ. രാസായുധവും ക്ലോറിന്‍, കടുക് വാതകങ്ങളും അവര്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വില്‍ക്കുന്നുവെന്നും സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെന്നന്‍ പറഞ്ഞു.
ഐഎസിന്റെ ധനശേഖരണ മാര്‍ഗങ്ങളിലൊന്നാണിതെന്നും സിബിഎസ് വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബ്രെന്നന്‍ പറഞ്ഞു. ഐഎസും സിറിയയും യുദ്ധമുന്നണിയില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് നേരത്തെ യുഎസ് സെനറ്റ് സമിതിക്കു മുന്‍പാകെ ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
യുദ്ധത്തില്‍ ഐഎസ് രാാസായുധം ഉപയോഗിച്ചതിന് വ്യക്തമായ തെളിവു ലഭിച്ചെന്ന് ബ്രെന്നന്‍ പറഞ്ഞു. ആയുധങ്ങളെല്ലാം പടിഞ്ഞാറേക്കാണ് വില്‍ക്കുന്നത്. ഗുരുതര സ്ഥിതിവിശേഷമാണിത്. ഇവരുടെ കൈമാറ്റ പാതകള്‍ കണ്ടെത്തി തകര്‍ക്കണം. കള്ളക്കടത്തിലൂടെയും ആയുധക്കടത്തുണ്ടെന്നും ബ്രെന്നന്‍. കടുകു ഗ്യാസും ക്ലോറിന്‍ ഗ്യാസും ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുക. അതിനു പുറമെ കടുകു ഗ്യാസ് തൊലിപ്പുറത്ത് പൊള്ളലേറ്റതു പോലെയുള്ള കുമിളകള്‍ സൃഷ്ടിക്കുന്നു. ക്ലോറിന്‍ ഗ്യാസ് ശരീത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുന്നു.
















