സ്വന്തം ലേഖകന്‍
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥന്‍മാരും ഒത്തുകളിച്ചതായി സൂചന. അന്വേഷണം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് സ്വാധീനിക്കാനും അട്ടിമറിക്കാനുമുള്ള നീക്കം നടന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടന്ന കേസാണ് ടി.പി.ചന്ദ്രശേഖരന്റേത്. ടിപി വധത്തിന് ശേഷം കൊലപാതകികളെ ദിവസങ്ങളോളം താമസിപ്പിച്ചതും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും സിപിഎം കൂത്തുപറമ്പ് ഏരിയാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ഓഫീസ് സെക്രട്ടറിയായിരുന്ന സി.ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ബാബുവിനെ ചോദ്യം ചെയ്തതില്‍ നിന്നും സിപിഎം നേതൃത്വത്തിന് കൊലപാതകത്തിലുള്ള പങ്ക് പൂര്‍ണ്ണമായും വ്യക്തമായിരുന്നു. എന്നാല്‍ ഇതില്‍ അപകടം മണത്ത സിപിഎം നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പോലീസ്‌സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി ബാബുവിനെ ഇറക്കി ക്കൊണ്ട് പോവുകയും ചെയ്തിരുന്നു. സിപിഎം നേതാവ് എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് അന്ന് വടകര പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത്. ജയരാജനോടൊപ്പം നിരവധി സിപിഎമ്മുകാരും കുത്തിയിരിപ്പില്‍ പങ്കെടുത്തിരുന്നു. ടിപി കേസില്‍ പാര്‍ട്ടി നേതാക്കന്‍മാരുള്‍പ്പടെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, പ്രതിചേര്‍ത്ത് ജയിലിലടച്ചിടക്കുകയും ചെയ്തിട്ടും കാര്യമായി പ്രതികരിക്കാത്ത സിപിഎം നേതൃത്വം ബാബുവിന്റെ കാര്യത്തിലെടുത്ത അമിത താല്‍പര്യം അന്ന് തന്നെ ചര്‍ച്ചയായിരുന്നു. കൊലക്കേസ് ഉള്‍പ്പടെ നിരവധിക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് സിപിഎം കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറിയായിരുന്ന ബാബു. ജയരാജന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന ബാബുവിനെ പിന്നീട് സിപിഎം നേതൃത്വം ഇടപെട്ട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ബാബുവിനെ വിട്ടയാക്കതെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ കേസിന്റെ ഗൂഡാലോചന സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമായിരുന്നു. എന്നാല്‍ ചില പോലീസുകാരും സിപിഎം നേതൃത്വവും ഒത്തുകളിച്ചതിനാലാണ് കേസന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങാതിരുന്നത്. കേസില്‍ സിബിഐ അന്വേഷണം വരികയാണെങ്കില്‍ ഗൂഡാലോചന സംബന്ധിച്ച് പൂര്‍ണ്ണമായ തെളിവ് ലഭിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
















