നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട് ‘ചിലര്‍ക്ക്’ വൈകിമാത്രമേ തിരിച്ചറിവുണ്ടാകൂ എന്ന്. പറഞ്ഞു വരുമ്പോള്‍ത്തന്നെ നാട്ടാര്‍ക്ക് മനസ്സിലായിക്കാണും കണ്ണൂരാന്‍ ആരെക്കുറിച്ചാണ് പറയാനിരിക്കുന്നതെന്ന്. പുരോഗമനവാദികളെന്ന് സ്വയം ഞെളിയുന്ന കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ച് പറയാന്‍. പലപ്പോഴും ഒരാഴ്ച എഴുതിക്കഴിയുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്, അടുത്ത ആഴ്ചയെങ്കിലും ജനകീയ പ്രശ്‌നങ്ങള്‍ ഈ പംക്തിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണേയെന്ന്. എന്തു ചെയ്യാന്‍? പാവം നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും സഖാക്കളും ഒരോദിവസവും പുതിയ കോപ്രായവുമായി ഇറങ്ങിത്തിരിച്ചാല്‍ പാവം കണ്ണൂരാനെന്തു ചെയ്യും? ബോറടിക്കുന്നെങ്കില്‍ പാവം വായനക്കാര്‍ ക്ഷമിക്കുക. എന്തെല്ലാം എടാകൂടങ്ങളാണ് ഇവര്‍ ദിനംപ്രതി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയുളള മാധ്യമങ്ങളും നാട്ടാരും ഇവരുടെ തലതിരിഞ്ഞ നടപടികള്‍ ചര്‍ച്ചചെയ്യുമ്പോള്‍ കണ്ണൂരാന്‍ മാത്രം മാറിനില്‍ക്കുന്നത് കുറഞ്ഞ പക്ഷം നാട്ടാരോട് ചെയ്യുന്ന അപരാധമായാലോ. നാടോടുമ്പോള്‍ നടുവേ ഓടണമെന്നല്ലേ പഴമക്കാര്‍ പറഞ്ഞുവെച്ചിട്ടുളളത്. ഏതായാലും ഇനി കാര്യത്തിലേക്ക് കടക്കാം.
എല്ലാകാലത്തും ഏത് പ്രശ്‌നത്തിലും ബുദ്ധി വൈകിമാത്രം ഉദിച്ച പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്കുളളത്. ആത്മീയതയുടെ കാര്യത്തിലായാലും കമ്പ്യൂട്ടര്‍, സ്വാശ്രയം എന്നുവേണ്ട എന്തിനെയെല്ലാം ആദ്യം എതിര്‍ത്തുവോ അവയെല്ലാം വാരിപ്പുണര്‍ന്ന സഖാക്കളുടെ ചരിത്രമറിയാത്തവരാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പവെക്കാന്‍ ആഹ്വാനം ചെയ്തു. ഒടുവില്‍ ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്ന സ്ഥിതിയിലെത്തി പാര്‍ട്ടി. സ്വാശ്രയ സ്ഥാപനങ്ങളെ എതിര്‍ത്തു, അവസാനം പാര്‍ട്ടിക്ക് കീഴില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചു. കോടികള്‍ കോഴ വാങ്ങി സ്വാശ്രയത്തിനെതിരെ സമരം നയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലെ സീറ്റ് വിറ്റു. കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരങ്ങളില്‍ എസി കൂളറുകള്‍ക്കുളളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. ഇങ്ങനെ എന്തെല്ലാം. പറഞ്ഞാല്‍ തീരാത്തത്ര സംഭവങ്ങള്‍…….ഇനിയെന്തെല്ലാം വരാന്‍ പോകുന്നു.
ഇതേ സഖാക്കള്‍ ഏറ്റവുമൊടുവില്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് നാടുകടത്തപ്പെട്ട നേതാക്കളെ ജനാധിപത്യത്തേയും ജനങ്ങളേയും വെല്ലുവിളിച്ച് , പാര്‍ട്ടിക്കകത്തെ തന്നെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.വിജയിപ്പിച്ച് അധ്യക്ഷ സ്ഥാനത്തെത്തിക്കുകയും ചെയ്തു. നിങ്ങളാരാ നാട്ടാരേ ചോദിക്കാനെന്ന് നേതാക്കളുടെ വീരവാദവും. എന്നാല്‍ ആദ്യംതൊട്ട് നിക്ഷ്പക്ഷരും എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും നിയമജ്ഞരും ‘വേണ്ട, വേണ്ട ഇത് നടക്കൂലെന്ന്’ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവരുടെ അഭിപ്രായത്തെ സഖാക്കളുടെ നേതാക്കള്‍ പുച്ഛിച്ചുതളളി. കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് കോടതിയില്‍ നിന്നും ലഭിച്ച ജാമ്യത്തില്‍ ഇളവുതേടി സഖാക്കള്‍. എന്നാല്‍ കോടതിയും കൈവിട്ടു. നാടുകടത്തപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ കുറുക്കുവഴി തേടിയ നേതൃത്വം ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം മൂന്ന് തികയുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകാത്ത അധ്യക്ഷന്മാര്‍ക്കെതിരെ ജനവികാരം കൂടി ഉണര്‍ന്നതോടെ പിടിച്ചുനില്‍ക്കാനാവാതെ ജില്ലാ നേതൃത്വം യോഗം ചേര്‍ന്ന് തീരുമാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍ രാജിവെക്കണം. ഉടന്‍ രാജിയും. എന്തിനാണീ പൊറാട്ടു നാടകം പാര്‍ട്ടി കെട്ടിയാടിയത്? ഇതിനുത്തരമില്ല. വധക്കേസില്‍ നാടുകടത്തപ്പെട്ട നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറക്കിയ ഘട്ടത്തില്‍ തന്നെ ഇക്കാര്യം ഉറപ്പായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുളളതിന്റെ പേരില്‍ നാട്ടിലിറങ്ങരുതെന്ന് പറഞ്ഞവര്‍ക്ക് കോടതി എങ്ങനെ ജാമ്യം നല്‍കും. രാജ്യത്തെ ജുഡീഷ്യറിക്കുളള പങ്ക് ഏതായാലും ഇപ്പോഴെങ്കിലും സഖാക്കള്‍ക്ക് ബോധ്യപ്പെട്ടിരിക്കും. നാടുകടത്തപ്പെട്ട സഖാക്കളെ മത്സരിപ്പിക്കാതിരിക്കുകയെന്ന ബുദ്ധി ആദ്യമേ ഉദിച്ചിരുന്നുവെങ്കില്‍ ഈ എടാകൂടങ്ങളും സമൂഹമധ്യത്തില്‍ പാര്‍ട്ടിക്കുണ്ടായ ഈ പരിഹാസ്യതയും ഒഴിവാക്കിക്കൂടായിരുന്നോ. അതെങ്ങനെ?, വൈകി വിവേകമുദിക്കുന്ന നേതാക്കളുളള പാര്‍ട്ടിയില്‍ നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍. ഉപ്പുവെച്ച കലം പോലെ ഉടഞ്ഞുതീരുന്ന പാര്‍ട്ടിക്ക് ചക്കിക്കൊത്ത ചങ്കരനെപ്പോലുളള നേതാക്കള്‍ ഉളളപ്പോള്‍, വിനാശകാലേ വിപരീത ബുദ്ധിയെന്നല്ലാതെന്തു പറയാന്‍.
















