മണിക്കൂറുകള്‍ക്കകം നടപടി
തൊടുപുഴ: പോക്കുവരവ് നടത്തികിട്ടാന്‍ സത്യഗ്രഹം പ്രഖ്യപിച്ചു. നിമിഷങ്ങള്‍ക്കകം താലുക്ക് അധികൃതര്‍ പോക്കുവരവു നടത്താം എന്നു സമ്മതിച്ചതോടെ സത്യഗഹത്തില്‍ പിന്‍മാറുന്നതായി ആദിവാസികുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെയ്യാശേരി മണിയാംകല്ലേല്‍ കുഞ്ഞുകുഞ്ഞ് വലിയകൊച്ചാണ് തന്റെ മരിച്ചുപോയ മകളുടെ പേരിലുള്ള സ്ഥലം പോക്കുവരവ് നടത്തി കിട്ടാത്തതിനെ തുടര്‍ന്ന് സത്യഗ്രഹ സമരമുറയുമായി രംഗത്തിറങ്ങിയത്. പിന്തുണയുമായി തന്റെ മക്കളും, മുന്‍ തഹസില്‍ദാരുമായ എംഐ രവിന്ദ്രനുമെത്തി. നെയ്യശേരി വില്ലേജില്‍ കൂട്ടവകാശ ഒഴിവ്കുറി പ്രകാരം ബന്ധുക്കളായ 19 പേര്‍ ഒപ്പിട്ടു കുഞ്ഞുകുഞ്ഞിനു നല്‍കിയ 33 സെന്റ് സ്ഥലത്തിനു പോക്കുവരവ് നടത്താന്‍ താലുക്ക് ഓഫീസിന്റെ പടികള്‍ 4 മാസം കൊണ്ട് 33 തവണ കയറിയിറങ്ങി. ഈ സ്ഥലവുമായി ബന്ധപ്പെട്ട ബന്ധുക്കള്‍ക്ക് പരാതിയുള്ളതായി കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി പോക്കുവരവിനു വഴിമുടക്കി. പരാതി നല്‍കിയത് ആരാണെന്നുള്ള അന്വേഷണത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലയെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് പോക്കുവരവു നടത്താന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. സര്‍വേയര്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി. പോക്കുവരവ് അനുവദിക്കുന്നതിനു റിപ്പോര്‍ട്ട് തരാന്‍ വില്ലേജ് ഓഫീസറോട് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വില്ലേജ് ഓഫീസര്‍ ഇതു വെച്ചുതാമസിപ്പിച്ചു. പോക്കുവരവ് നടത്താന്‍ വില്ലേജ് ഓഫിസര്‍ സമ്മതിക്കില്ല എന്നായതോടെ കുഞ്ഞുകുഞ്ഞ് സത്യഗ്രഹം നടത്താന്‍ ഫെബ്രുവരി 1നു തഹസില്‍ദാര്‍ക്ക് നോട്ടിസ് നല്‍കി. ഈ വിവരം ജില്ല കളക്ടറെ അറിയിക്കുകയും ചെയ്തു. നോട്ടിസ് കിട്ടിയുടന്‍ തൊടുപുഴ തഹസില്‍ദാര്‍ പോക്കുവരവ് നടത്താന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.ഈ സാഹചര്യത്തിലാണ് സത്യാഗ്രഹത്തില്‍ നിന്ന് കുഞ്ഞ്കുഞ്ഞ് പിന്‍മാറിയത്. പോക്ക് വരവ് നടത്താന്‍ അനാവശ്യ കലതാമസം വരുത്തിയ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്‍ഡ് എന്നിവരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കാനും ഈ ആദിവാസി കുടുംബം തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ തഹസില്‍ദാര്‍ എം ഐ രവിന്ദ്രന്‍, കുഞ്ഞുകുഞ്ഞ് വലിയകൊച്ചിന്റെ മക്കളായ സുകുമാരന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
















