കോഴിക്കോട്: തുടര്‍ച്ചയായ പത്തൊമ്പതാംവട്ടവും എതിരാളികള്‍ക്ക് അവസരം നല്‍കാതെ കുതിച്ചുപാഞ്ഞെങ്കിലും ചില ആശങ്കകള്‍ ബാക്കിവയ്‌ക്കുന്നു ദേശീയ സ്‌കൂള്‍ മീറ്റിലെ കേരളത്തിന്റെ പ്രകടനം. സംസ്ഥാന മീറ്റിനോളം വരില്ല അതിനേക്കാള്‍ കരുത്തര്‍ പങ്കെടുക്കുന്നുവെന്നു കരുതുന്ന ദേശീയ മീറ്റിലെ പ്രകടനമെന്നതു യാഥാര്‍ത്ഥ്യം. കേരളത്തിനു പുറത്തുപോയി പോലും മുപ്പത്തിയഞ്ചിലേറെ സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിയാണ് കഴിഞ്ഞ കാലങ്ങളില്‍ കേരളം വിജയകിരീടം ചാര്‍ത്തിയത്. എന്നാല്‍, ചിരപരിചിതമായ മണ്ണില്‍ 39 സ്വര്‍ണമേ കീശയിലാക്കിയുള്ളു. 2009ല്‍ എറണാകുളം വേദിയായപ്പോള്‍ 47 സ്വര്‍ണം നേടിയതാണ് മീറ്റിന്റെ ചരിത്രത്തില്‍ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതിന്റെ അടുത്തുപോലുമെത്താന്‍ മികച്ച ട്രാക്കും ഫീല്‍ഡും ഉണ്ടായിട്ടും ആതിഥേയര്‍ക്കായില്ല. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ 36, 2014ല്‍ റാഞ്ചിയില്‍ തന്നെ 38, 2013ല്‍ ഇറ്റാവയില്‍ 41 സ്വര്‍ണവുമായാണ് ചാമ്പ്യന്‍പട്ടത്തിലെന്നതും കാണാതിരുന്നുകൂട.
ദേശീയ മീറ്റ് വൈകിയത് പ്രകടനത്തെ ബാധിച്ചിരിക്കാമെന്ന അഭിപ്രായവും ഉയരുന്നുവെങ്കിലും വസ്തുത അതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീറ്റിലേക്ക് അര്‍ഹതാ നിര്‍ണയത്തിനു സംസ്ഥാനം മാനദണ്ഡം വെച്ചപ്പോള്‍ അതിനെതിരേ കോടതിയില്‍ പോയി അപ്പീല്‍ വാങ്ങി മത്സരിക്കാനെത്തുന്ന പ്രവണതയും ഇത്തവണ കണ്ടു. ഇത്തരമൊരു നിലപാട് തിരിച്ചടിക്കുമെന്ന ആശങ്ക ഉയരുന്നു. അതേസമയം, കേരള താരങ്ങളുടെ ഈ നിലപാട് അടുത്ത വര്‍ഷം മുതല്‍ യോഗ്യതാ മാനദണ്ഡമേര്‍പ്പെടുത്താന്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചു.
സ്പ്രിന്റ് ഇനങ്ങളിലെ തിരിച്ചടിയാണ് ഏറെ ആശങ്ക സമ്മാനിക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും അതുണ്ടായി, കോഴിക്കോട്ടും ആവര്‍ത്തിച്ചു. കൊച്ചിയില്‍ ഇ.എസ്. ഇന്ദുലേഖയും വികാസ് ചന്ദ്രനും ഉള്‍പ്പെട്ട സീനിയര്‍ വിഭാഗം സ്പ്രിന്റ് ഇനങ്ങളില്‍ നടത്തിയ സ്വര്‍ണക്കുതിപ്പിനു ശേഷം ഈ മേഖലയില്‍ കേരളത്തിന്റെ സ്വര്‍ണ അക്കൗണ്ട് ശൂന്യം. ഈ ഇനങ്ങളില്‍ തമിഴ്‌നാടും കര്‍ണാടകവുമാണ് കോഴിക്കോട് കുതിച്ചത്. പി.ടി. ഉഷയും എം.ഡി. വത്സമ്മയുമൊക്കെ അടക്കിവാണ സ്പ്രിന്റിലാണ് ഇ ഗതിയെന്നത് കാണാതിരുന്നുകൂട. അതേസമയം, മധ്യദൂര, ജമ്പിങ് ഇനങ്ങളിലെ കുത്തക നിലനിര്‍ത്തി. 800, 1,500 മീറ്ററുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തരായ എതിരാളികളായിരുന്ന മഹാരാഷ്‌ട്രയ്‌ക്ക് ഇക്കുറി വെല്ലുവിളിക്കായില്ല. ഇതോടെ 800 മീറ്ററില്‍ കേരളത്തിന് സമ്പൂര്‍ണ ആധിപത്യം.
ആദ്യമായി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിറങ്ങി ട്രിപ്പിള്‍ സ്വര്‍ണവുമായി തിരിച്ചുകയറിയ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ ലിസ്ബത്ത് കരോളിന്‍ മീറ്റ് തന്റേതാക്കി മാറ്റി. ഇരട്ട റെക്കോഡ് സ്വര്‍ണം നേടിയ ഉഷ സ്‌കൂളിന്റെ അബിത മേരി മാനുവല്‍, രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോെട സ്വര്‍ണം നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ അപര്‍ണാ റോയ്, ഹൈജമ്പില്‍ റെക്കോര്‍ഡ് സ്വര്‍ണം സ്വന്തമാക്കിയ ഗുരുവായൂര്‍ ശ്രീകൃഷ്ണയിലെ കെ.എസ്. അനന്തു, ട്രിപ്പിള്‍ ജമ്പിലും ലോങ്ജമ്പിലും പൊന്നണിഞ്ഞ രുഗ്മ ഉദയന്‍, ദീര്‍ഘദൂരത്തില്‍ ബിബിന്‍ ജോര്‍ജ്, 400 മീറ്ററില്‍ കെ. സ്‌നേഹ, ഹൈജമ്പില്‍ എന്‍.പി. സംഗീത, ഷോട്ട്പുട്ടില്‍ ഉത്തരേന്ത്യന്‍ കരുത്തിനെ വെല്ലുവിളിച്ച് പൊന്നണിഞ്ഞ മേഘ മറിയം മാത്യു ഇവരെല്ലാം കേരളത്തിന്റെ മിന്നും താരങ്ങളായി.
പോള്‍വോള്‍ട്ടില്‍ വര്‍ഷങ്ങളായി സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു പൊന്നിന്‍ത്തിളക്കം സമ്മാനിക്കുന്ന പാലാ സെന്റ് മേരീസിലെ മരിയ ജെയ്‌സന്‍, ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സെന്റ് മേരീസിലെ ഡൈബി സെബാസ്റ്റ്യന്‍, 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഉഷയുടെ ശിഷ്യ ഷഹര്‍ബാന സിദീഖ് തുടങ്ങിയവര്‍ തങ്ങളുടെ സ്‌കൂള്‍ മേളകളില്‍ നിന്നുള്ള വിടവാങ്ങല്‍ പോരാട്ടം ഗംഭീരമാക്കി. മാര്‍ ബേസില്‍ (40 പോയിന്റ)്, ഉഷ സ്‌കൂള്‍ (28 പോയിന്റ്), പാലക്കാട് കല്ലടി (27 പോയിന്റ്) തുടങ്ങിയ സ്‌കൂളുകള്‍ സമ്മാനിച്ച പോയിന്റും കേരളത്തിന്റെ തിളക്കം വര്‍ധിപ്പിച്ചു.
കേരളത്തിനു പുറത്തു നിന്നുള്ള ചില താരോദയങ്ങളും മീറ്റിനെ സമ്പന്നമാക്കി. ഇന്ത്യന്‍ കോച്ച് വിജേന്ദര്‍ സിങ് നാഗ്പ്പൂരില്‍ നിന്ന് കണ്ടെത്തിയ ബൊമാനെ തായ്, യുപിയുടെ രുദ്രനാരായണന്‍ പാണ്ഡെ, ദല്‍ഹിയുടെ ഹര്‍ഷത്ത് ഷെഹാവത്ത്, തേജസ്വിന്‍ ശങ്കര്‍, ദല്‍ഹിക്ക് വേണ്ടി ട്രാക്കിലിറങ്ങി പൊന്നണിഞ്ഞ മലയാളി താരം അമോജ് ജേക്കബ്, സ്പ്രിന്റ് ഡബിള്‍ നേടിയ കര്‍ണാടകയുടെ മനീഷ്, മഹാരാഷ്‌ട്രയുടെ ലൂയിസ് റൊസാലിന്‍, തമിഴ്‌നാടിന്റെ സി. അജിത്ത് തുടങ്ങിയവരും ഏറെ ശ്രദ്ധ നേടി. മികച്ച പരിശീലനത്തിലൂടെ ഇവരെയെല്ലാം വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ക്കാണ് കായിക ഇന്ത്യ കാത്തിരിക്കുന്നത്.
നേരിയ ചില പാളിച്ചകളൊഴിച്ചു നിര്‍ത്തിയാല്‍ കുറ്റമറ്റ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം സാക്ഷിയായത്. മത്സരങ്ങള്‍ കൃത്യസമയത്ത് നടത്തുന്നതിലും സംഘാടകര്‍ കഴിവുതെളിയിച്ചു. വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്ന കായികതാരങ്ങള്‍ക്ക് അവരുടെ രീതിക്കനുയോജ്യമായ ഭക്ഷണത്തിന് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചത് മറ്റൊരു സവിശേഷത. മുന്‍ വര്‍ഷങ്ങൡലെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മേളകളുടെ ചരിത്രം നോക്കിയാല്‍ ഇത് ആദ്യത്തേത്. ദാലും റൊട്ടിയുള്‍പ്പെടെയുളള വിഭവങ്ങള്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഭക്ഷണകലവറയില്‍ അന്യസംസ്ഥാനക്കാര്‍ക്കായി ഒരുക്കിയിരുന്നു.
മേളയുമായി ബന്ധപ്പെട്ട ഏക പരാതി താരങ്ങള്‍ക്ക് ഒരുക്കിയ താമസസൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു. റാഞ്ചിയിലും പൂനെയിലുമൊക്കെ മീറ്റുകള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തിനു സമീപമുള്ള ഗെയിംസ് വില്ലേജുകളില്‍ തന്നെയായിരുന്നു കായികതാരങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍, കോഴിക്കോട്ട് അത്തരമൊരു സൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്കു സാധിച്ചില്ല. ചെറിയ മുറികളില്‍ പത്തുതാരങ്ങളെവരെ താമസിപ്പിക്കുന്ന രീതിയിലായിരുന്നു സൗകര്യം ഒരുക്കിയതെന്നായിരുന്നു ചില അന്യസംസ്ഥാനങ്ങളുടെ പരാതി. ദീര്‍ഘമായി ട്രെയിന്‍ യാത്രചെയ്ത് എത്തിയ താരങ്ങള്‍ക്ക് വിശ്രമത്തിനായി വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്.
















