കൊല്ലം: ഇന്ധനവിലയുടെ കാണാപ്പുറങ്ങള്‍ തേടിയുള്ള കൊല്ലം പ്രസ് ക്ലബിന്റെ സെമിനാര്‍ ശ്രദ്ധേയമായി.
ഇന്ധനവിലയിലൂടെ നേടുന്ന വരുമാനത്തിന്റെ ആനൂകൂല്യം എല്ലാ ഭാരതീയര്‍ക്കും ലഭ്യമാക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി വക്താവ് അഡ്വ.ജെ.ആര്.പത്മകുമാര്‍. ക്രൂഡ് ഓയിലിന്റെ വിലക്കുറവ് എന്തുകൊണ്ട് പൗരന്മാര്ക്ക് നല്‍കുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ഒറ്റയടിക്ക് രാജ്യത്ത് വിലയിടിവ് ഉണ്ടായാല്‍ അത് സാമ്പത്തികപുരോഗതിയെ ബാധിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുന്നത് ഇതിനിടയില്‍ ആരും വിസ്മരിക്കരുത്. മുമ്പ് ഇരുന്നൂറ് രൂപ റബ്ബറിന് വിലയുണ്ടായിരുന്നു. ഇപ്പോള്‍ വില 80 ആയിട്ടും ടയറുകള്‍ക്ക് വില കുറഞ്ഞിട്ടില്ല. മോദിസര്‍ക്കാര്‍ വന്നതിന് ശേഷം 20 തവണ ഇന്ധനവില കുറച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 80 രൂപയായിരുന്ന പെട്രോളിന്റെ വില 60ന് താഴെയാണിപ്പോള്‍. സാമ്പത്തികപരിഷ്കരണ നടപടികള്‍ കൊണ്ടുവന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് 1993ല്‍ ആത്മവിശ്വാസത്തോടെ അത് നടപ്പാക്കാന്‍ സാധിക്കാത്തതിന്റെ ഫലമാണ് എണ്ണവിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനകമ്മി കൂടിയാല്‍ അത് രാജ്യത്തിന്റെ വികസനത്തെയും വിദേശനിക്ഷേപത്തെയും ബാധിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. അതിന് പരിഹാരമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇന്ധനവിലയുടെ വില കുറയ്ക്കാതെ ടാക്സ് ഇനത്തില്‍ വന്‍തുക പിരിച്ചെടുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശമാണ് യുപിഎ സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് വിലനിയന്ത്രണാവകാശം നല്‍കികൊണ്ട് നടപ്പാക്കിയതെന്ന് എം.ലിജു പറഞ്ഞു. കണക്കാക്കിയ സബ്സിഡിയേക്കാള്‍ അമ്പതുശതമാനം വരെ അധികം തുക യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷ ഭരണകാലഘട്ടത്തില്‍ നല്‍കിയിട്ടുണ്ടെന്നും ലിജു അവകാശപ്പെട്ടു.
പെട്രോളിയം വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ ആത്യന്തികമായ നഷ്ടവും ദുരിതവും ജനങ്ങള്‍ക്കായിരിക്കുമെന്ന് മാധ്യമപ്രവര്ത്തകന് അനൂപ് പരമേശ്വരന് പറഞ്ഞു. ഉല്പ്പാദനരാജ്യങ്ങളെല്ലാം നഷ്ടമാണെന്ന് പറയുന്ന ഇന്ധനം ഇന്ത്യക്കാണ് ഇപ്പോള്‍ ഏറ്റവും ലാഭം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജു പാപ്പച്ചന് മോഡറേറ്ററായിരുന്നു. ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ സ്വാഗതവും സെക്രട്ടറി ഡി.ജയകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: