കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കള്‍ നിരപരാധികളാണെന്നും കൊലപാതകത്തിനുത്തരവാദി ആര്‍എസ്എസ് ആണെന്നുമുളള സിപിഎം നേതൃത്വത്തിന്റെയും പാര്‍ട്ടി മുഖപത്രത്തിന്റെയും പ്രചരണങ്ങള്‍ പച്ചക്കളളമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് നാടുകടത്തപ്പെട്ട കാരായിമാര്‍ തദ്ദേശസ്ഥാപനങ്ങളുടെ തലപ്പത്തുളള തങ്ങള്‍ക്ക് ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കാന്‍ കണ്ണൂരില്‍ സ്ഥിരമായി പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്ക് സിബിഐ വ്യക്തമാക്കിയ മറുപടി സത്യവാങ്മൂലമാണ് സിപിഎമ്മിന്റെ കുപ്രചരണങ്ങള്‍ തുറന്നു കാട്ടുന്നതായത്.
ഇരുവര്‍ക്കും ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച വാദങ്ങളാണ് സിപിഎമ്മിന്റെ കളളപ്രചരണങ്ങളുടെ പൊളളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയത്. സിബിഐയുടെ സത്യവാങ്മൂലം ഫസല്‍വധത്തിനു പിന്നില്‍ തങ്ങളല്ലെന്ന സിപിഎമ്മിന്റെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങള്‍ക്കും കളളപ്രചരണങ്ങള്‍ക്കും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കാരായിമാര്‍ ഫസല്‍ വധക്കേസില്‍ മുഖ്യകണ്ണികളാണെന്ന് ബോധിപ്പിച്ച സിബിഐ ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ സിപിഎം നേതാക്കളും വന്‍ സ്വാധീനവുമുള്ള ഇവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിച്ച് വിചാരണ അട്ടിമറിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കൂടാതെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാലും ജാമ്യവ്യവസ്ഥയനുസരിച്ച് കണ്ണൂരിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ജാമ്യവ്യവസ്ഥ മറികടക്കാനാണ് ഇവര്‍ മത്സരിച്ചതെന്നും സിബിഐ വ്യക്തമാക്കുകയുണ്ടായി. തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയത്തിലും ജനാധിപത്യത്തിലുമുള്ള ക്രിമിനല്‍വത്കരണത്തിന് ഉദാഹരണമാണ്. സിപിഎം നേതാക്കളായ പ്രതികള്‍ ആസൂത്രണം ചെയ്ത് കൊല നടത്തുകയായിരുന്നു. കായബലവും സംഘബലവുമുള്ള പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കിയാല്‍ കേസിലെ സാക്ഷികള്‍ ഇവരെ ഭയന്ന് സത്യം പറയില്ല. പ്രതികള്‍ ഫസലിനെ കൊലപ്പെടുത്തിയശേഷം കുറ്റം ആര്‍എസ്എസിനുമേല്‍ ചുമത്താന്‍ ശ്രമിച്ചു. ഇതിലൂടെ സമുദായ സൗഹൃദം തകര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. സംഭവത്തിന് ദൃക്‌സാക്ഷിയായ സ്ത്രീക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി വഴി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതായും സിബിഐ ചൂണ്ടിക്കാട്ടി.
ഇതിനായി ഫസലിന്റെ രക്തം പുരണ്ട തൂവാല ഒരു ആര്‍എസ്എസ് നേതാവിന്റെ വീടിനടുത്തു കൊണ്ടുപോയിട്ടു. കേസിലെ മുഖ്യപ്രതികളെ മൈസൂറില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചു. കേസിലെ ദൃക്സാക്ഷിയെ സാമ്പത്തിക സഹായം നല്‍കി നിശബ്ദയാക്കാന്‍ ശ്രമിച്ചു. ഫസല്‍ വധക്കേസില്‍ കാരായിമാര്‍ ഗൂഢാലോചനക്കാര്‍ മാത്രമായിരുന്നില്ല, മുഖ്യ പങ്കാളികളായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. വിചാരണ നീതിപൂര്‍വ്വം നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കോടതിയുള്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ കേസ് തീരുന്നതു വരെ നിലനിര്‍ത്തണമെന്നും സിബിഐ ആവശ്യപ്പെട്ടു. ജാമ്യം സംബന്ധിച്ച ഹരജി അടുത്ത ദിവസം പരിഗണിക്കും.
കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കാരായി ചന്ദ്രശേഖരനെ തലശേരി മുനിസിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുത്തതിനാല്‍ ഭരണനിര്‍വഹണത്തിനായി കണ്ണൂരിലേക്ക് പോകേണ്ടതുണ്ടെന്നും ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്.
സിബിഐയുടെ പുതിയ സത്യവാങ്മൂലത്തോടെ സിപിഎം നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഏതാനും നാളുകളായി നാടുനീളെ ഫസല്‍വധത്തിന്റെ പേരില്‍ ആര്‍എസ്എസ് നേതാക്കളേയും പ്രചാരകരേയും പഴിചാരി, കളളക്കഥകള്‍ പ്രചരിപ്പിച്ച് നടക്കുകയായിരുന്ന കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് സിബിഐ സത്യവാങ്മൂലം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വധക്കേസില്‍ പ്രതികളായ നേതാക്കളെ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ച് കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ വ്യാമോഹത്തിന് സിബിഐ വാദം വിലങ്ങ് തടിയാകുന്ന സ്ഥിതിയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണത്തിലും തലശ്ശേരി നഗരസഭാ ഭരണത്തിലും ചെയര്‍മാന്‍മാരുടെ അഭാവം സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുന്ന സമയത്ത് കടുത്ത ഭരണ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരായ നിരവധി പാര്‍ട്ടി നേതാക്കള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച് വന്നിട്ടും വധക്കേസു പ്രതികളെ തന്നെ അധ്യക്ഷ പദവിയിലിരുത്താനുളള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ പാര്‍ട്ടിക്കകത്തുയര്‍ന്നിരുന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത പുതിയ സാഹചര്യത്തില്‍ കൂടുതല്‍ രൂക്ഷമായതായാണ് സൂചന.
















