
പാനൂര്‍: വിമോചനയാത്രക്ക് കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണത്തിന് കുമ്മനത്തിന്റെ ബിഗ്‌സല്യൂട്ട്. ധീരബലിദാനികളുടെ രുധിരം വീണു ചുവന്ന കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വിമോചനയാത്രക്ക് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ ഊഷ്മണ സ്വീകരണത്തിനു ജാഥാനായകന്‍ കുമ്മനംരാജശേഖരന്‍ ഹൃദയംഗമായ നന്ദിയാണ് അറിയിച്ചത്. കൃത്യം 11.20ന് സ്വീകരണകേന്ദ്രമായ മാറോളിഘട്ടിലെത്തി. പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ മുദ്രാവാക്യം വിളികളാല്‍ പ്രകമ്പനം കൊണ്ടു സമ്മേളന നഗരി. നേരത്തെ കോട്ടയംപൊയിലില്‍ നിന്നും സ്വാഗതസംഘം ചെയര്‍മാന്‍ കെപി.രാജേന്ദ്രന്റെ നേതൃത്വത്തില്‍ തുറന്ന വാഹനത്തില്‍ കുമ്മനം രാജശേഖരനെ സ്വീകരിച്ചു. സിപിഎം അസഹിഷ്ണുതാ രാഷ്‌ട്രീയത്തിന്റെ പൂരപറമ്പായ കൂത്തുപറമ്പിന്‍ പരിസരങ്ങളില്‍ നെഞ്ചുവിരിച്ച് സ്വതസിദ്ധമായ മന്ദസ്മിതവുമായി വന്ന കൈരളിയുടെ വീരപുത്രനെ കാണാന്‍ റോഡരികില്‍ നൂറുകണക്കിനാളുകള്‍ വെയിലിനെ വകവെക്കാതെ അണിനിരന്നു. വാദ്യമേളങ്ങളും മുത്തുകുടയുമായി ജയാരവം മുഴക്കിയായിരുന്നു സ്വീകരണം.
സ്വാശ്രയ കോളേജിനെതിരെ സമരം ചെയ്ത് മരിച്ചുവീണ യുവാക്കള്‍ എന്തിനുവേണ്ടിയാണ് സ്വജീവന്‍ നഷ്ടപ്പെടുത്തിയത്. എംവി.രാഘവനെതിരെ അട്ടഹാസം മുഴക്കിയവര്‍ തെറ്റുതിരുത്തി രാഘവനെ ആലിംഗനം ചെയ്തത് പ്രത്യയശാസ്ത്രത്തിന്റെ ദുര്‍ബലത കൊണ്ടാണെന്നും കുമ്മനം രാജശേഖരന്‍ സ്വീകരണ പരിപാടിയില്‍ പറഞ്ഞു. എന്തിനെയും ആദ്യം എതിര്‍ക്കുകയും പിന്നീടു സ്വീകരിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ബൂര്‍ഷ്വാഗുരുവെന്നായിരുന്നു ശ്രീനാരായണഗുരുദേവനെ സിപിഎം വിശേഷിപ്പിച്ചത്. ഇന്നു വിശ്വഗുരുവെന്ന് വിളിക്കുന്നു. മാലയിട്ടവരെ പുറത്താക്കിയ പാര്‍ട്ടി ഇന്നു സമ്മേളനങ്ങളില്‍ അമ്പലപുഴ പാല്‍പായസം വിതരണം ചെയ്യുകയാണ്. ഇതെന്തു പാര്‍ട്ടിയാണ്? കുമ്മനം ചോദിച്ചു. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തെ സൃഷ്ടിച്ച കാറല്‍മാക്‌സ് പോലും ജീവിതാവസാനത്തില്‍ ഞാന്‍ കമ്മ്യൂണിസ്റ്റല്ലായെന്ന് പ്രഖ്യാപിച്ചു.
ആര്‍എസ്എസ് എന്ന പ്രസ്ഥാനം ധാര്‍മ്മികമൂല്യങ്ങളില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അന്നുമിന്നും സത്യത്തില്‍ ഉറച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയിലാണ് നാം ഉളളതെന്ന് അഭിമാനത്തോടെ പറയാന്‍ നമുക്കു സാധിക്കും. ബിജെപിക്കെതിരെ ക്ഷുദ്രശക്തികള്‍ ഒന്നിക്കുകയാണ്. പിണറായിയും ,കോടിയേരിയും ഉമ്മന്‍ചാണ്ടിയും, വിഎം.സുധീരനും ബിജെപി വിമര്‍ശനത്തില്‍ ഒന്നാണ്. അവര്‍ വികസനത്തെക്കുറിച്ചു പറയുന്നില്ല. ഭൂമിയും അന്നവും വെളളവും നഷ്ടപ്പെടുത്തിയ ഇരുമുന്നണികളും നാടുമുടിച്ചുകൊണ്ടാണ് ഇതുവരെ ഭരിച്ചത്. ഇതിന് അന്ത്യം കുറിക്കണം. രണ്ടാം ഭൂപരിഷ്‌ക്കരണത്തിന് സമയമായതായി കുമ്മനം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കു നരേന്ദ്രമോദി സര്‍ക്കാര്‍ 8000 കോടിയുടെ പദ്ധതികള്‍ ഇന്നു ഡല്‍ഹിയില്‍ പ്രഖ്യാപിക്കുകയാണെന്ന കുമ്മനത്തിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു തെളിയിക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇതു നീതിക്കു വേണ്ടിയുളള യാത്രയാണ്. പാവങ്ങള്‍ക്കായി അന്നവും വെളളവും ഭൂമിയും ലഭ്യമാക്കാനാണ് ഈ യാത്ര. ഇവിടെ നല്‍കിയ സ്വീകരണത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു. പൊരിവെയിലത്തും കൂത്തുപറമ്പിലെത്തിയ നിങ്ങളാണ് വിമര്‍ശകര്‍ക്കുളള മറുപടി. ഈ മണ്ഡലത്തില്‍ നിന്നും ഒരു എംഎല്‍എയെതരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന കുമ്മനത്തിന്റെ വാക്കുകള്‍ക്കു തയ്യാറാണെന്ന മറുപടിയും പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായി. മണ്ഡലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബലിദാനിയായ പന്ന്യന്നൂര്‍ ചന്ദ്രന്റെ ഭാര്യ അരുന്ധതി അടക്കമുളളവര്‍ ജാഥാനായകനെ പൊന്നാടയണിയിച്ചു. നിധിശേഖരണവും ജാഥാനായകന്‍ സ്വീകരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്‍, എഎന്‍.രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു .പികെ.കൃഷ്ണദാസ്, എംടി.രമേഷ്, ബിജുഎളക്കുഴി, കെ.രജ്ഞിത്ത്, പി.സത്യപ്രകാശ്, എ.ദാമോദരന്‍, എപി.പത്മിനിടീച്ചര്‍, കെകെ.വിനോദ്കുമാര്‍, മോഹനന്‍ മാനന്തേരി, വിപി.ബാലന്‍, വിജയന്‍ വട്ടിപ്രം, എന്‍.രതി, സുജാതപ്രകാശ്, കെ.കാര്‍ത്തിക, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. കെകെ.ധനജ്ഞയന്‍ സ്വാഗതവും കെകെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സമ്മേളനനഗരിയില്‍ നിന്നും പുറപ്പെട്ട ജാഥാനായകന്‍ പാനൂര്‍ ടൗണില്‍ നിന്നും തങ്ങളുടെ യൂനിഫോമില്‍ തന്നെ പരിപാടിക്കെത്തിയ ബിഎംഎസ് ചുമട്ടു തൊഴിലാളികളെ കെട്ടിപുണര്‍ന്ന് കുശലം പറഞ്ഞത് ശ്രദ്ധേയമായി.ഒരു ജനനായകന്റെ വീരപരിവേഷത്തോടെ കൂത്തുപറമ്പിന്റെ മണ്ണില്‍ നിന്നും അടുത്തസ്വീകരണകേന്ദ്രത്തിലേക്ക് വിമോചനത്തിന്റെ കാഹളം മുഴക്കി കൊണ്ടു യാത്ര നീങ്ങി.
















