എങ്ങനെ കേന്ദ്രഭരണകൂടത്തെ അസ്ഥിരപ്പെടുത്താം, അല്ലെങ്കില്‍ തങ്ങളുടെ അജണ്ട എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നു ചിന്തിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് പുതിയ ആയുധം കിട്ടിയിരിക്കുന്നു. അതിന് മൂര്‍ച്ചകൂട്ടാനും ശക്തിപ്പെടുത്താനുമാണ് ഇനിയുള്ളകാലം അവര്‍ പരിശ്രമിക്കുക. അവര്‍ക്കത് ഭംഗിയായി നടപ്പാക്കാന്‍ കഴിയുമെന്നതിന് നമുക്കു മുമ്പില്‍ എത്രയെത്ര തെളിവുകള്‍ വേണമെങ്കിലുമുണ്ട്. കേന്ദ്രഭരണകൂടത്തിന്റെ ഗതിവേഗവും അത് ജനസാമാന്യങ്ങള്‍ക്കിടയില്‍ പടര്‍ന്നുകയറുന്നതും അവര്‍ അത് നെഞ്ചേറ്റുന്നതും ദുഷ്ടശക്തികള്‍ക്ക് തീരെ രുചിക്കുന്നില്ല എന്നതാണ് വാസ്തവം. ഏതു പദ്ധതിയുടെയും ഗുണഭോക്താവ് സാധാരണക്കാരാണെന്നിരിക്കെ അത്തരക്കാരെ കേന്ദ്രഭണകൂടത്തിന് എതിരെ തിരിക്കുകയാണ്. നിക്ഷിപ്ത ശക്തികളുടെ രാഷ്‌ട്രീയ അജണ്ടയ്‌ക്ക് ഒപ്പം അജണ്ടാധിഷ്ഠിത മാധ്യമവ്യവസായികളുമുണ്ട്.
ഏറ്റവും ഒടുവില്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെ നട്ടാല്‍ പൊടിക്കാത്ത നുണ വിത്തുകളുമായാണ് അജണ്ടാവ്യവസായികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഹൈദരാബാദിലെ സര്‍വകലാശാല ക്യാമ്പസില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണ് ഇത്തരക്കാര്‍ വടിയാക്കിയിട്ടുള്ളത്. രോഹിത് വേമുല എന്ന വിദ്യാര്‍ത്ഥി സ്വയം മരണം തെരഞ്ഞെടുക്കുകയായിരുന്നു. അതിന് പ്രേരകമായത് കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയയുടെ ഇടപെടലാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കേന്ദ്രമന്ത്രിയെ കൂടാതെ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പി. അപ്പാറാവുവിനും ബിജെപി എംഎല്‍സി രാമചന്ദ്രറാവുവിനും എതിരെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അതിന് ഉപോദ്ബലകമായ വ്യാജതെളിവുകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന രീതിതന്നെയാണ് ഇവിടെയും ദുഷ്പ്രചാരണക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരാത്മഹത്യയെ എങ്ങനെ വക്രീകരിച്ച് നരേന്ദ്രമോദി സര്‍ക്കാറിനെ വെട്ടിലാക്കാം എന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്ല ബോധ്യമുള്ളതുകൊണ്ട് ഇനി ഇതിന്റെ പിന്നാലെ തന്നെയാവും അത്തരക്കാര്‍.
നേരത്തെ പല സംഭവവികാസങ്ങള്‍കൊണ്ടും കുപ്രസിദ്ധമാണ് ഹൈദരാബാദ് സര്‍വകാലാശാല. യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതുടര്‍ന്ന് സര്‍വകാശാല കാമ്പസില്‍ ഒട്ടേറെ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും നടന്നിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പേരിലായിരുന്നു അന്ന് ഇതൊക്കെ നടത്തിയത്. ഇത് സര്‍വകലാശാലയെ സംഘര്‍ഷഭരിതമാക്കി. ഇതിനെ എതിര്‍ത്ത എബിവിപിക്കെതിരെ വന്‍ ആക്രമണമാണ് നടന്നത്. ഇരുപതിലേറെ നേതാക്കള്‍ക്ക് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്യാമ്പസില്‍ നിരന്തരമായി നടക്കുന്ന രാജ്യവിരുദ്ധവിളയാട്ടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച എബിവിപിയായിരുന്നു തല്‍പ്പരകക്ഷികളുടെ കണ്ണിലെ കരട്.
ഈ സംഭവവികാസങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചും കാമ്പസിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചും സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ ബണ്ഡാരു ദത്താത്രേയ കേന്ദ്രമനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു എന്ന കാര്യമാണ് രാഷ്‌ട്രീയ ദുഷ്ടലാക്കുകാര്‍ ആയുധമാക്കുന്നത്. സര്‍വകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രോഹിത് വേമുലയടക്കം അഞ്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ സര്‍വകലാശാല സസ്‌പെന്റെ ചെയ്തു. എന്നാല്‍ ഇവര്‍ ഹോസ്റ്റല്‍ വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് അധികൃതര്‍ ഇവരെ ഒഴിപ്പിച്ചു. അതില്‍ പ്രതിഷേധിച്ച് കാമ്പസിന് പുറത്ത് അവര്‍ ഷെഡ്‌കെട്ടി താമസിച്ചുവരികയായിരുന്നു. സംഭവഗതികളില്‍ മനംനൊന്താവണം വേമുല കഴിഞ്ഞ ദിവസം കത്തെഴുതിവെച്ച് തൂങ്ങിമരിക്കുകയായിരുന്നു.
പ്രസ്തുത ദുരന്തം കേന്ദ്രമന്ത്രിയുടെ തലയില്‍ കെട്ടിവെച്ച് യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത്. അതുവഴി സര്‍വകലാശാലയില്‍ നടക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുകയാണ് അവര്‍. രാജ്യത്ത് നടക്കുന്ന ഏതുസംഭവത്തിന്റെ കുന്തമുനയും നരേന്ദ്രമോദി സര്‍ക്കാറിനെതിരെ തിരിക്കുകയെന്നതാണല്ലോ നടപ്പുരീതി. പത്താന്‍കോട് ആക്രമണത്തിലുള്‍പ്പെടെയുള്ളവയില്‍ പ്രാദേശിക ഇടപെടലും മറ്റും നോക്കുമ്പോള്‍ സര്‍വകലാശാല കാമ്പസിലും നടക്കുന്നത് അതുതന്നെയെന്ന് വ്യക്തം. ദുഷ്ടശക്തികള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള ഇടമാക്കി രാജ്യത്തെ മാറ്റിയെടുക്കാനുള്ള ശ്രമം എവിടെയും സജീവമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമായി വേണം രോഹിത് വേമുലയുടെ ആത്മഹത്യയില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതും കാണാന്‍. ഇതിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും താമസംവിനാ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ ആര്‍ത്തട്ടഹസിക്കുന്നവര്‍ അന്നെന്ത് പറയുമെന്ന് കാത്തിരുന്നു കാണാമല്ലോ.
















