തൊടുപുഴ: ഭൂമാഫിയയുടെയും ഉദ്യോഗസ്ഥരുടെയും ഒത്തശായോടെ സ്വകാര്യ വ്യക്തിയുടെ മൂന്നേക്കര്‍ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ് കേസെടുത്തു. ചെപ്പുകുളം പടവില്‍ ജോസിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ ജോസ് മന്ത്രി പി.ജെ ജോസഫിനെ പരാതി ബോധിപ്പിച്ചു. മന്ത്രി തൊടുപുഴ ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് കരിമണ്ണൂര്‍ പോലീസ് നടപടികള്‍ തുടങ്ങിയത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ: ജോസിന് മൂന്നേക്കര്‍ വസ്തുവുണ്ട്. ബാങ്കിലെ ലക്ഷങ്ങളുടെ ബാധ്യത വന്നു. ഈ അവസരത്തില്‍ കടം വീട്ടാനായി ഉപാധികളുമായി ഭൂമാഫിയ സംഘം ജോസിനെ സമീപിച്ചു. ബാങ്കിലെ ഏഴ് ലക്ഷം രൂപ കടം വീട്ടാമെന്നും ജോസിന് 25 ലക്ഷം രൂപ വിലവരുന്ന 29സെന്റ് വസ്തുവും നല്‍കാമെന്ന് ഭൂമാഫിയ സംഘം പറഞ്ഞു. പകരമായി ജോസിന്റെ മൂന്നേക്കര്‍ വസ്തു നല്‍കണം. ഈ കരാര്‍ നടപ്പാക്കാന്‍ ജോസിന് മദ്യം വാങ്ങി നല്കി സ്വാധീനിക്കാന്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ ജോസ് ഇതിന് സമ്മതിച്ചു. ഇതിനിടെ ജോസിന് നല്‍കാമെന്ന് പറഞ്ഞ 29 സെന്റിന് ഒരാള്‍ വന്ന് 25 ലക്ഷം രൂപ വിലയിട്ടു. മൂന്നേക്കര്‍ വസ്തുവിന്റെ ആധാരം നടത്തിയതിന് ശേഷം 29 സെന്റിന്റെ ആധാരം നടത്താമെന്ന് പറഞ്ഞ് അരലക്ഷം രൂപ അഡ്വാന്‍സും ഇയാള്‍ നല്കി. ഇതിനിടെ ഭൂമാഫ
ിയ സംഘം ജോസിന്റെ വസ്തു തന്ത്രത്തില്‍ പേരിലാക്കി. എന്നാല്‍ 29 സെന്റ് വസ്തു വാങ്ങാമെന്ന് പറഞ്ഞ വവ്യക്തിയെ പിന്നീട് ബന്ധപ്പെടാന്‍ ജോസ് ശ്രമിച്ചിട്ട് നടന്നുമില്ല. ഇതിനിടെ ബാങ്കില്‍ നിന്നും എടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജോസിന്റെ പേരില്‍ നോട്ടീസ് വന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജോസിന്റെ മൂന്നേക്കര്‍ വസ്തു പോകുകയും ചെയ്തു, ബാങ്കിലെ ഏഴ് ലക്ഷം ജോസ് തന്നെ അടയ്ക്കണം എന്ന സ്ഥിതിയിലുമായി കാര്യങ്ങള്‍. ഭൂമാഫിയ സംഘം ജോസിന്റെ പക്കല്‍ നിന്നും ഭൂമി എഴുതി വാങ്ങിയപ്പോള്‍ വസ്തുവിന്റെ പേരിലുള്ള ബാധ്യതകള്‍ക്ക് ജോസാണ് ഉത്തരവാദി എന്ന് എഴുതി വച്ചിരുന്നു. ജോസിന് 29 സെന്റ് വസ്തു നല്‍കാമെന്ന് പറഞ്ഞതും ഇത് ജോസിന്റെ പക്കല്‍ നിന്നും 25 ലക്ഷത്തിന് വാങ്ങാമെന്ന് പറഞ്ഞതും ഭൂമാഫിയയുടെ കള്ളക്കളിയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ജോസും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയത്. ഒരു പോലീസ് ഉദ്യോഗസ്ഥന് ഈ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രതി ഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ഈ പോലീസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. രാത്രി വൈകിയും പ്രതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിരങ്ങള്‍ കരിമണ്ണൂര്‍ പോലീസ് പുറത്തുവിട്ടിട്ടില്ലഎന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.വിവാദ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യം കേസെടുക്കാതിരുന്ന കരിമണ്ണൂര്‍ പോലീസും സംശയത്തിന്റെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: