പത്തനാപുരം: അമ്മേനാരായണ ദേവിനാരായണ നാമജപത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങള്‍ തലവൂരമ്മയുടെ തിരുമുന്നില്‍ പൊങ്കാല സമര്‍പ്പണം നടത്തി. രാവിലെ ഏഴിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഭദ്രദീപ പ്രകാശനം നടത്തി പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി നാരായണന്‍നമ്പൂതിരി’ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ അഗ്നിയുടെ തീനാളങ്ങള്‍ ജ്വലിച്ചു. ഭക്തര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളായിരുന്നു തലവൂര്‍ ദേവസ്വം ഭരണസമിതി ഒരുക്കിയിരുന്നത്. പൊങ്കാല സമര്‍പ്പിക്കാനായി എത്തിയ ഭക്തര്‍ക്ക് സുരക്ഷയൊരുക്കി പോലീസിന്റെ സേവനവും ഒപ്പം സഹായത്തിനായി തലവൂര്‍ ദേവിവിലാസം ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍സിസിയുടെ സഹായവും ഉണ്ടായിരുന്നു. ആര്‍എസ്എസ് തലവൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ചുക്കുകാപ്പി വിതരണവും ഉണ്ടായിരുന്നു. ക്ഷേത്രതിരുമുറ്റം, സ്കൂള്‍ ഗ്രൗണ്ട്, കുന്നിക്കോട് പട്ടാഴി റോഡ് എന്നിവടങ്ങളിലായിരുന്നു പൊങ്കാല അടുപ്പുകള്‍ ക്രമീകരിച്ചത്. ഏഴായിരത്തോളം ഭക്തരാണ് തലവൂര്‍ ദേവിക്കു മുന്നില്‍ പൊങ്കാലസമര്‍പ്പണം നടത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ്, മാനേജര്‍ വി.ഗംഗാധരന് പിള്ള, സെക്രട്ടറി കെ.ജി.ബാലകൃഷ്ണന്, മറ്റ് ഭാരവാഹികളായ ഉണ്ണിക്യഷ്ണന് ഉണ്ണിത്താന്, സതീഷ്കുമാര്‍, അജിത്ത്കുമാര്‍, മനേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: