ചേര്‍ത്തല: നഗരസഭ മാര്‍ക്കറ്റില്‍ മത്സ്യ, മാംസാവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടുന്നു. സാംക്രമിക രോഗഭീതിയില്‍ പ്രദേശവാസികള്‍. മത്സ്യ, അറവുശാലാ മാലിന്യങ്ങളാണ് കാനകളിലും മാര്‍ക്കറ്റിലും കെട്ടിക്കിടന്ന് ദുര്‍ഗന്ധവും രോഗഭീതിയും പരത്തുന്നത്.
പതിറ്റാണ്ടുകളായി നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് നവീകരണത്തിന്റെ പേരില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും മലിനീകരണം മൂലം വ്യാപാരികളും ജനങ്ങളും കടുത്ത ദുരിതമനുഭവിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന പൊതുമാര്‍ക്കറ്റ് ശാസ്ത്രീയമായി നവീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ആധുനിക അറവ് ശാലയില്ലാത്തതിനാല്‍ മാര്‍ക്കറ്റിനുള്ളില്‍ മാംസ വ്യാപാര സ്ഥാപനങ്ങളുടെ ഓരത്ത് തന്നെയാണ് മൃഗങ്ങളെ കശാപ്പുചെയ്യുന്നത്. രക്തമടക്കമുള്ള മാംസാവശിഷ്ടങ്ങള്‍ കാനകളിലേക്കാണ് തള്ളുന്നത്. യഥാസമയം കാനകള്‍ ശുചീകരിക്കാത്തതും കാനകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയും മൂലം മാലിന്യങ്ങള്‍ ഒഴുകി പോകാതെ കെട്ടിനില്‍ക്കുകയാണ്.
മത്സ്യ മാര്‍ക്കറ്റില്‍ സ്ത്രീകളടക്കമുള്ള നിരവധി തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവര്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. പുലര്‍ച്ചെ മുതല്‍ മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ നിന്നും വീഴുന്ന രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന മലിന ജലം ഇവിടെ കെട്ടികിടക്കുകയാണ്. ഇതുമൂലം ഈച്ചയും കൊതുകുമടക്കം പ്രദേശത്ത് പെരുകുകയാണ്.
ഇത് സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നു. വാടകയിനത്തിലും മറ്റുമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: