സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരി ഓയില്‍ പ്രയോഗം നടത്തുന്ന സരിത-സോളാര്‍ കേസില്‍ ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയും മുള്‍മുനയിലാണ്. അദ്ദേഹത്തെ ഈ മാസം 25 ന് തിരുവനന്തപുരത്തുവച്ച് വിസ്തരിക്കുമെന്ന് സോളാര്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നു. കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്നാണിത്. കോടികളുടെ തട്ടിപ്പ് നടന്ന സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി അവിഹിതബന്ധമുണ്ടെന്ന് പറയുന്ന കാസറ്റ്ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ബിജുവിന്റെ വാക്ക് വിശ്വസിച്ച് സോളാര്‍ കമ്മീഷന്‍ നടത്തിയ വാര്‍ത്താചാനലുകളുടെ അകമ്പടിയോടെയുള്ള ചെന്നൈ യാത്ര കേരളീയരെ ഉദ്വേഗഭരിതരാക്കുകയുണ്ടായി.
ഇങ്ങനെയൊരു സിഡി യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണോ ഉന്നത സമ്മര്‍ദ്ദത്താല്‍ മനഃപൂര്‍വം മറ്റെവിടേക്കെങ്കിലും മാറ്റിയതാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അതേസമയം, വിഐപികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ മൊഴി നല്‍കാതിരിക്കാനും ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സരിത സത്യം പറയുന്നത് ഭയപ്പെടുന്ന ആരോ അവരെ തടയുന്നുവെന്നും കമ്മീഷനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സോളാര്‍ കമ്മീഷന്‍തന്നെ പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.
സരിത എസ്. നായര്‍ ചൊവ്വാഴ്ച കമ്മീഷന് മുമ്പില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ സിറ്റിംഗ് ആരംഭിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ എത്തി സരിതക്ക് രാമങ്കരി എഫ്‌സിജെഎം കോടതിയില്‍ ഹാജരാകാനുള്ളതിനാല്‍ വരാനാകില്ല എന്നറിയിക്കുകയായിരുന്നു. ഇത് അറസ്റ്റ് ഒഴിവാക്കാനായിരുന്നുവത്രെ. നാലാംതവണയാണ് സരിത കമ്മീഷന് മുമ്പില്‍ ഹാജരാകാതിരിക്കുന്നത്. സത്യം വെളിപ്പെടുത്താതിരിക്കാന്‍ സരിതക്കുമേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇതും.
കമ്മീഷന്റെ മുമ്പില്‍ ഹാജരായ സമയം സരിത മൂക്കില്‍നിന്നും രക്തം വന്നതിനാല്‍ മൊഴി നല്‍കിയിരുന്നില്ല. തന്റെ മൂക്കുത്തിയില്‍ പിടിച്ച് ഞെക്കി ചോരവരുത്തിയതാണെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു. ജയിലില്‍വച്ചെഴുതിയ കത്തിന്റെ പകര്‍പ്പ് കൈമാറാന്‍ കഴിയില്ലെന്നും രേഖാമൂലം അവര്‍ അറിയിച്ചുവത്രെ. സോളാര്‍ തട്ടിപ്പ് കേസന്വേഷിക്കാന്‍ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചെങ്കിലും എന്താണ് കണ്ടെത്തേണ്ടതെന്ന് പോലും പറഞ്ഞില്ല എന്നതുതന്നെ ഈ കമ്മീഷന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രമാണെണെന്ന് കരുതേണ്ടിയിരിക്കുന്നു. ആറുമാസം കാലാവധി നിശ്ചയിച്ച കമ്മീഷന്റെ പ്രവര്‍ത്തനം രണ്ടരവര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തത് സാക്ഷികള്‍ ഹാജരാകാത്തതിനാലാണെന്ന് പറയപ്പെടുന്നു. സാക്ഷികളെ മൊഴി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയാണ്. സരിതക്ക് രാഷ്‌ട്രീയക്കാരുടെ ഇടയിലുള്ള പിടി കുപ്രസിദ്ധമാണല്ലോ. അഞ്ച് എംഎല്‍എമാരും മൂന്ന് എംപിമാരും മുഖ്യമന്ത്രിയും വനംമന്ത്രിയും മറ്റും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ. മുഖ്യമന്ത്രിയുടെ ഓഫീസിനും സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കേളീരംഗമാണെന്നത് പൊതുധാരണയാണ്. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും ആരോപിക്കുന്നത് കമ്മീഷന് മുമ്പാകെ തെളിവുകള്‍ വരാന്‍ ആരൊക്കെയോ തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഡിവൈഎസ്പി ഹരികൃഷ്ണന്‍ ഉള്‍പ്പെടെ പലരും ഒരുദിവസം മൊഴി നല്‍കിയശേഷം പല കാരണങ്ങള്‍കൊണ്ട് ഹാജരായിട്ടില്ല. ഇതുമൂലം സിറ്റിംഗ് നീണ്ടുപോകുന്നുവെന്നല്ലാതെ ക്രിയാത്മകമായ ഒന്നും കമ്മീഷന് ചെയ്യാന്‍ സാധിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സഹായികളായ ജോപ്പനും ജിക്കുമോനും നേരത്തെ ഈ കേസില്‍ അന്വേഷണവിധേയരായിരുന്നല്ലോ. എന്തായാലും കേരളത്തിന്റെ സാംസ്‌കാരികമുഖം കളങ്കപ്പെടുത്തിയാണ് രാഷ്‌ട്രീയക്കാര്‍ അഴിമതിയിലും അവിഹിതത്തിലും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തിലും ഇടതു-വലതു മുന്നണികളെ നയിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ലാവ്‌ലിനും സോളാര്‍ കേസും മറ്റും നഷ്ടപ്പെടുത്തിയ പ്രതിഛായയുമാണ് ജനങ്ങളെ സമീപിക്കാന്‍ പോകുന്നത്. ഇവിടെയാണ് മാറേണ്ടത് മുന്നണിയല്ല, രാഷ്‌ട്രീയമാണെന്ന ബിജെപിയുടെ നിലപാട് പ്രസക്തമാകുന്നത്.
















