കൊച്ചി: സാമൂഹ്യവിപ്ലവത്തിന് ഭാരതീയ പാരമ്പര്യത്തെ സാര്‍ത്ഥകമായി ഉപയോഗിച്ച് പുതിയൊരു വിശ്വദര്‍ശനം കാഴ്ചവെച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായശില്‍പം എളമക്കരയില്‍ ഉയരുന്നു. വിവേകാനന്ദ പഠനകേന്ദ്രമാണ് എളമക്കര പേരണ്ടൂരിലെ വിവേകാനന്ദ നഗറില്‍ വിവേകാനന്ദ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. 2014 ജനുവരി 12ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് ശില്‍പനിര്‍മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ബ്രാഹ്മണി വീട്ടില്‍ ശശിധരന്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് വിവേകാനന്ദന്റെ 10 അടി വലിപ്പത്തിലുള്ള പൂര്‍ണകാ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. പറവൂര്‍ തുരുത്തിപ്പുറം സജീവ് സിദ്ധാര്‍ത്ഥ് ആണ് ശില്‍പത്തിന് രൂപംനല്‍കിയത്. 15 ലക്ഷത്തോളം രൂപയാണ് ശില്‍പനിര്‍മാണത്തിന് ചെലവ് വരുന്നത്.
സ്വാമി വിവേകാനന്ദന്റെ 153-ാമത് ജന്മദിനമായ 12 ന് വൈകിട്ട് 4.30 ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശില്‍പം അനാഛാദനം ചെയ്യും. സ്വാമി പൂര്‍ണാമൃതാനന്ദപുരി അനാഛാദനസമ്മേളനം ഉദ്ഘാടനം ചെയ്യും. വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
കന്യാകുമാരി വിവേകാനന്ദകേന്ദ്രം മുന്‍ അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ മുഖ്യാതിഥിയാകും. കൗണ്‍സിലര്‍മാരായ രവിക്കുട്ടന്‍, ബീന, മഹേഷ്, പി.ആര്‍. സുധീര്‍, സുധ ദിലീപ് തുടങ്ങിയവര്‍ സംസാരിക്കും. ശില്‍പം അനാഛാദനത്തിന് മുന്നോടിയായി ഇന്നലെ യുവസമ്മേളനം സംഘടിപ്പിച്ചു. ഇന്ന് യോഗപ്രദര്‍ശനവും സമ്മേളനവും നടക്കും. പ്രമുഖ യോഗാചാര്യന്‍ ഡോ. എന്‍.ആര്‍. രാജീവ്കുമാര്‍ പ്രഭാഷണം നടത്തും.
എളമക്കരയുടെ സ്വാഭിമാനം വാനോളം ഉയര്‍ത്തുന്ന വിവേകാനന്ദ ശില്‍പം നിര്‍മിക്കുന്നതിന് വിവേകാനന്ദ പഠനകേന്ദ്രം പ്രസിഡന്റ് ചമ്പാടി രാധാകൃഷ്ണമേനോന്‍, ജനറല്‍ സെക്രട്ടറി ബി.എം. സനല്‍കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജീവന്‍ലാല്‍ രവി, ട്രഷറര്‍ എം.ബി. സുരേന്ദ്രന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
















