പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയേക്കും. ഇതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കേസന്വേഷിക്കുന്ന എന്‍ഐഎ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
സല്‍വീന്ദര്‍ സിംഗിന്റെ മൊഴിയിലെ പൊരുത്തക്കേടുകളാണ് ഇദ്ദേഹത്തെ സംശയനിഴലിലാക്കുന്നത്. പത്താന്‍കോട്ടുളള ഒരു തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം ഗുരുദാസ്പുരിലേക്ക് യാത്ര തിരിക്കുമ്പോഴാണ് ഭീകരര്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചതെന്നായിരുന്നു എസ്പിയുടെ പാചകക്കാരനും ജ്വല്ലറി ഉടമ രാജേഷ് വര്‍മ്മയുടേയും മൊഴി. മൂവരുടേയും മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാലാണ് എസ്പിയെ നുണപരിശോധനയ്‌ക്കു വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി താളൂരിലേക്കു പോയി എന്ന് അവകാശപ്പെടുന്ന എസ്പി പക്ഷേ തിരിച്ചെത്തുന്നതിന് സാധാരണയിലും അധികം സമയമെടുത്തു. ഇതാണ് എന്‍ഐഎയ്‌ക്കു സംശയമുണ്ടാക്കുന്നത്. എന്നാല്‍ നുണപരിശോധനയ്‌ക്ക് സല്‍വീന്ദര്‍ സിംഗ് സമ്മതമറിയിച്ചോ എന്ന കാര്യത്തില്‍ എന്‍ഐഎ വ്യക്തത വരുത്തിയിട്ടില്ല.
ഭീകരര്‍ തട്ടികൊണ്ടുപോയ സല്‍വീന്ദര്‍ സിംഗ് പാക്കിസ്ഥാനില്‍ നിന്നും ജീവനോടെ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30ന് രാത്രിയോടെയാണ് എസ്പി മറ്റു രണ്ടു ഉദ്യോഗസ്ഥരുമായി പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് എത്തിയത്. ഔദ്യോഗിക വാഹനത്തിലായിരുന്നെങ്കിലും പോലീസ് യൂണിഫോമിലായിരുന്നില്ല താന്‍ എത്തിയതെന്നായിരുന്നു എസ്പിയുടെ വിശദീകരണം.
ആധുനിക ആയുധങ്ങളുമായി അതിര്‍ത്തി പ്രദേശത്ത് എത്തിയ ഭീകരര്‍ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും . ഭീകരര്‍ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ പോലീസ് ഓഫീസറാണെന്ന് ഭീകരര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചുകാണില്ലെന്നും അതുകൊണ്ടാവാം തന്നെ കൊല്ലാതെ വിട്ടതെന്നും സല്‍വീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
















