തിരുവനന്തപുരം: സര്‍വീസില്‍ നിന്നു വിരമിച്ച 55 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ആശ്രയമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീമിലെ ഗുരുതരമായ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഇപിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍.
പെന്‍ഷന്‍ പദ്ധതി 95-ല്‍ രൂപീകൃതമായപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്ന ആകര്‍ഷകമായ വ്യവസ്ഥകള്‍ പിന്നീട് മാറ്റി. മിനിമം പെന്‍ഷന്‍, കമ്യൂട്ടേഷന്‍ ആനുകൂല്യം, ക്ഷാമബത്ത തുടങ്ങി പ്രധാനപ്പെട്ടവയാണ് നിഷേധിച്ചത്.
95ന്‌ശേഷം നടപ്പാക്കിയ ശമ്പള പരിഷ്‌കരണങ്ങളും പെന്‍ഷന്‍ വ്യവസ്ഥകളിലെ മാറ്റങ്ങളും ഇപിഎഫ് പദ്ധതിയെമാത്രം ബാധിച്ചിട്ടില്ല. 99വരെ നാലുതവണ വാര്‍ഷികാശ്വാസം നല്‍കി. പിന്നീട് ആനുകൂല്യങ്ങളൊന്നും നല്‍കിയില്ല. പെന്‍ഷന്‍ വര്‍ദ്ധനയ്‌ക്കോ വാര്‍ഷികാശ്വാസം അനുവദിക്കുന്നതിനോ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സമിതി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.
2013-14 കാലയളവില്‍ പിഎഫില്‍ അവകാശങ്ങളില്ലാതെ 27000 കോടിയോളം രൂപയുണ്ട്. ഇത്രയും വലിയ സംഖ്യ ഉണ്ടായിരുന്നിട്ടും പെന്‍ഷന്‍കാര്‍ക്ക് മരവിപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ മുന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. കേരളത്തില്‍ മൂന്നര ലക്ഷത്തോളം പെന്‍ഷന്‍കാരുണ്ട്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയെങ്കിലും ആര്‍ക്കും 1000 രൂപ ലഭിക്കുന്നില്ല, കമ്യൂട്ട് ചെയ്ത് 100 മാസങ്ങള്‍ കഴിഞ്ഞാല്‍ മുഴുവന്‍ തുകയും നല്‍കേണ്ടതാണ്. 200 മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ന്നുപിടിക്കുകയാണ്.
ഒരു ഇപിഎഫ് പെന്‍ഷന്‍കാരന് ഒരുദിവസം 20 രൂപ-25രൂപ എന്നീ ക്രമത്തിലാണ് പെന്‍ഷന്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ സംഘടിത അസംഘടിത മേഖലകളില്‍ സാമൂഹിക ക്ഷേമകരമായ അനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോള്‍ കഷ്ടപ്പെട്ടവരുടെ ദുരിതങ്ങള്‍ക്കുകൂടി പരിഹാരം കാണണം. സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഇഎസ്‌ഐ ചികിത്സയുണ്ടായിരുന്നവര്‍ക്ക് വിരമിച്ചപ്പോള്‍ സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. കുറഞ്ഞ പെന്‍ഷന്‍ 6000 രൂപയായി വര്‍ദ്ധിപ്പിക്കാനും 2001 മുതല്‍ മരവിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിക്കുവാനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇപിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പട്ടം എന്‍. ശശിധരന്‍ ആവശ്യപ്പെട്ടു.















