ന്യൂദല്‍ഹി: ദല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് വിലക്ക് തുടരും. അതേസമയം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫലയില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ഹര്ജിയിന്മേല് വാദം തുടരും.
2016 മാര്‍ച്ച് 31 വരെ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകളുടെ രജിസ്ട്രേഷനാണു സുപ്രീംകോടതി തടഞ്ഞത്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. പെട്രോള്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തേക്കാള്‍ കുറവാണ് 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. മഹീന്ദ്ര, മെഴ്സിഡസ് ബെന്‍സ്, ടയോട്ട തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.
ഡീസല്‍ എസ്യുവികളും ആഢംബര കാറുകളുമാണു പ്രധാനമായും നിരോധനത്തിന്റെ പരിധിയില്‍ വരുക. 2005നു മുമ്പുള്ള ട്രക്കുകളെല്ലാം നിരോധിച്ചിരുന്നു. ദല്‍ഹിക്കു പുറത്തുനിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീയപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ദല്‍ഹി മാറിയ സാഹചര്യത്തിലാണു സര്‍ക്കാരും കോടതിയും കടുത്ത നടപടികളിലേക്കു നീങ്ങിയത്. ദല്‍ഹിയിലെ എല്ലാ ടാക്സികളും കാബുകളും 2016 മാര്‍ച്ച് 31നു മുമ്പ് സിഎന്‍ജിയിലേക്കു മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: