നാദാപുരം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റഷീദിന്റെ കൊലവിളി പ്രസംഗം വിവാദമാകുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലചെയ്ത കേസിലെ പ്രതികളെ കണക്ക് പറഞ്ഞ് തീര്‍ക്കുമെന്നാണ് കല്ലാച്ചിയിലും തൊട്ടില്‍പാലത്തും നടന്ന പൊതുയോഗങ്ങളില്‍ സിപിഎം നേതാവ് പ്രസംഗിച്ചത്.
പതിനാല് വര്‍ഷം മുന്‍പ് ഡി വൈ എഫ് ഐ പ്രവര്ത്തകന് ബിനുവിന്റെ ചോര കല്ലാച്ചി തെരുവില്‍ വീണത് സത്യമാണെങ്കില്‍ കണക്ക് പറഞ്ഞ് പ്രതികാരം ചെയ്യുമെന്ന് റഷീദ് പൊതുയോഗത്തില്‍ പറഞ്ഞു. ”ഇപ്പോള്‍ ബിനു വധക്കേസിലെ നാലാം പ്രതിയായ നിസാറിന് കിട്ടേണ്ട സമ്മാനമാണ് കിട്ടിയത് എന്ന് കരുതിയാല്‍ മതി.
കേസിലെ ഒന്നും രണ്ടും മൂന്നും, പ്രതികള്‍ ബാക്കി കിടക്കുകയാണ് .ഇവര്‍ക്ക് കിട്ടേണ്ടത് കണക്ക് പറഞ്ഞ് നല്‍കും . തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളായ തെയ്യമ്പാട്ടില്‍ ഇസ്മായിലും ടീമിനും പരിശീലനം കിട്ടിയ ആളുകളുടെ സംരക്ഷണത്തിലാണുള്ളത്. എത്ര കാലം ഈ സംരക്ഷണം തുടര്‍ന്ന് നല്കാന് കഴിയും.
ഇതിനെല്ലാം കണക്ക് തീര്‍ത്ത് മറുപടി കൊടുത്തു കൊണ്ടല്ലാതെ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല” റഷീദിന്റെ കൊലവിളി പ്രസംഗം തുടര്‍ന്നു.
കണക്ക് തീര്‍ക്കേണ്ട സമയത്ത് അത് തീര്‍ത്തിരിക്കുമെന്നും സിപിഎം നേതാവ് എം വി ജയരാജന്റെ സാന്നിദ്ധ്യത്തില്‍ കല്ലാച്ചിയില്‍ നടന്ന പൊതുയോഗത്തില്‍ റഷീദ് വെല്ലുവിളിച്ചു. കല്ലാച്ചിയില്‍ വച്ച് 2002 ല്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് ബിനു വധക്കേസിലെ നാലാം പ്രതിക്ക് നവംബര്‍ പതിമൂന്നിന് കുറ്റിയാടി യില്‍ വെച്ചു വെട്ടേററിരുന്നു.
ഇതില്‍ സിപിഎം പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. ഇതിനിടയിലാണ് ഡിവൈഎഫ് ഐ നേതാവിന്റെ കൊലവിളി പ്രസംഗം. തൂണേരിയില്‍ മുസ്ലീം ലീഗ് അക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിന്റെ ചരമവാര്‍ഷികം നടക്കാനിരിക്കെയാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പ്രസംഗം നടത്തിയിരിക്കുന്നത്.
പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: