പൊന്‍കുന്നം: പുലര്‍കാലത്ത് കൊടും തണുപ്പ്. പകല്‍ കൊടും ചൂടും. പുലര്‍ച്ചെ തണുപ്പിന് അകമ്പടിയായി കോടമഞ്ഞും. വരാന്‍ പോകുന്ന കടുത്ത വേനലിന്റെ മുന്നറിയിപ്പെന്ന് ആശങ്ക.
മകരചൂടിനു മുന്‍പേ ധനുമാസത്തില്‍ ജലാശയങ്ങള്‍ വറ്റി തുടങ്ങിയതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയുടെ നിഴലിലാണ്. പുലര്‍ച്ചെയുള്ള കോടമഞ്ഞും തണുപ്പും നട്ടുച്ചയ്‌ക്ക് ചുട്ടുപൊള്ളുന്ന ചൂടും ജലാശയങ്ങള്‍ വറ്റിവരണ്ട് വേനലിലേയ്‌ക്കുള്ള മുന്നറിയിപ്പാണെന്നാണ് പഴമക്കാര്‍ പറയുന്നത്.
ഹൈറേഞ്ചിനോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ മലയോരമേഖലകളില്‍ ഡിസംബര്‍ ജനുവരി മാസത്തില്‍ ശൈത്യം ഉണ്ടാകുമെങ്കിലും ഇത്തവണ അതിന്റെ കാഠിന്യം കൂടുതലാണ്. കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായി പകല്‍ 11 മണി മുതല്‍ മൂന്നു വരെ വെയിലിന്റെ കാഠിന്യവും ജനങ്ങളെ വലയ്‌ക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ സൂര്യാഘാതം വരെ ഏല്‍ക്കുവാന്‍ സാധ്യത നിലനില്‍ക്കുകയാണ്.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ മലയോരമേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും കടുത്ത വേനലില്‍ ഇവയൊന്നും ജനങ്ങള്‍ക്ക് കൈത്താങ്ങാവുകയില്ല.
കിലോമീറ്ററുകള്‍ നടന്ന് കുന്നും മലയും കയറി തലചുമടായി വെള്ളം ശേഖരിച്ചെത്തേണ്ട ഗതികേടിലാകും. മുന്‍കാലങ്ങളില്‍ പഞ്ചായത്തില്‍ നിന്നുള്ള കുടിവെള്ളത്തിനു പുറമേ , ടാങ്കറില്‍ സ്വകാര്യ വ്യക്തികള്‍ എത്തിക്കുന്ന കുടിവെള്ളം വിലകൊടുത്തു വാങ്ങുകയായിരുന്നു മലയോരവാസികള്‍. വേനല്‍ രൂക്ഷമാകും മുന്‍പ് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം കൂടുതല്‍, ജല വിതരണത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ക്ക് പഞ്ചായത്തുതലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ആവശ്യം ഉയരുകയാണ്.
കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം പകര്‍ച്ചവ്യാധികളും പടര്‍ന്നു തുടങ്ങി. മേഖലയില്‍ വൈറല്‍ പനി വ്യാപകമാകുകയാണ്. ഉള്ള ജലാശയങ്ങള്‍ മലിന്യം നിറഞ്ഞ് വറ്റി വരളുമ്പോള്‍ ജല ജന്യ രോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസുകളും, പ്രതിരോധ മാര്‍ഗങ്ങളും ഒരുക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
















