മാവേലിക്കര: ഓണാട്ടുകരയ്ക്ക് നിറച്ചാര്‍ത്തേകി മാവേലിക്കര വിദ്യാനികേതന്‍ സ്കൂളിലെ പത്ത് വേദികളായി ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. ഞായറാഴ്ച വൈകിട്ട് സമാപിക്കുന്ന കലോത്സവത്തില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
അനുഗ്രഹീത കലാകാരന്മാരാല് സമ്പന്നമായ മാവേലിക്കരയില്‍ എത്തിച്ചേരുന്ന കലോത്സവത്തിനെ വരവേല്ക്കുവാന് നാട് ഒരുങ്ങിക്കഴിഞ്ഞു. പന്ത്രണ്ടാമത് സംസ്ഥാന കലോത്സവത്തിനെ സംഗീത-നൃത്ത കലാരംഗത്തെ 12 പ്രമുഖര്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിക്കും.
കലോത്സവത്തിന്റെ വരവറിയിച്ച് രണ്ടുദിവസമായി ജില്ലയില്‍ നടന്ന വിളംബര രഥയാത്രയ്ക്ക് വിവിധ വിദ്യാനികേതന്‍ സ്കൂളുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മൂന്നിന് രാവിലെ 10ന് തുറവൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും ഇന്നലെ രാവിലെ തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠത്തില്‍ നിന്നുമാണ് രഥയാത്രകള്‍ ആരംഭിച്ചത്. ജില്ലയിലെ 25 വിദ്യാലയങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം രഥയാത്ര മാവേലിക്കര വിദ്യാധിരാജ വിദ്യാനികേതന്‍ സ്കൂളില്‍ സമാപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് മാവേലിക്കര കോടതി ജംഗ്ഷനില്‍ എത്തിയ രഥ യാത്രയെ സംസ്ഥാന കലോത്സവ സ്വാഗത സംഘം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ നഗരം ചുറ്റി വിദ്യാധിരാജ വിദ്യാപീഠം സ്കൂളില്‍ എത്തിച്ചേര്‍ന്നു.
സംസ്ഥാന കലാമേള സഹപ്രമുഖ് എന്‍.നാരായണഭട്ട്, ജില്ലാ സംയോജകന്‍ സന്തോഷ്, ജില്ലാ സെക്രട്ടറി മധുസൂദനന്‍പിള്ള, സംസ്ഥാന സമിതിയംഗം ജ്യോതി ഗോപിനാഥ്, മാതൃസമിതി ജില്ലാ പ്രമുഖ് ഗിരിജ, കന്യാഭാരതി ജില്ലാ പ്രമുഖ് രജനി രാജീവ്, ശോഭാകുമാരി, ഉപജില്ലാ സംയോജകന്മാരായ റജികുമാര്‍, രാധാകൃഷ്ണന്, ജെ.പ്രദീപ്കുമാര്‍, മുരളീധരന്കോട്ട എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.
മാവേലിക്കരയില്‍ നല്കിയ സ്വീകരണത്തിന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് അനില്‍ ഹരിശ്രീ, ജനറല്‍ കണ്‍വീനര്‍ ശ്രീജിത്ത്, ട്രഷറര്‍ അഡ്വ.അനില്‍ വിളയില്‍, പ്രിന്‍സിപ്പല്‍ ഡോ.നാരായണക്കുറുപ്പ്, മാനേജിംഗ് ട്രസ്റ്റി എം.എന്‍.ശശിധരന് എന്നിവര്‍ നേതൃത്വം നല്കി.
ഇന്ന് ഉച്ചക്ക് 2.30ന് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. വിഭവ സമാഹരണത്തിലൂടെ ലഭിച്ച സാധനങ്ങളുമായുള്ള ഘോഷയാത്ര നഗരം ചുറ്റി സ്കൂളില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: