ബാലുശ്ശേരി: മങ്കയത്ത് നരിക്കുനി സ്വദേശി രാജനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. രാജന്റെ ഒരു ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ബാലുശ്ശേരി സി.ഐ കെ.കെ വിനോദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൂന്നാം പ്രതി സദാനന്ദന്‍ എന്ന ആനന്ദനുമായി പോലീസ് കുറുമ്പൊയില്‍ കാറ്റാടിപാലം തോണികുഴി ഭാഗത്തെ കാറ്റാടി തോടിന്റെ അരികിലുള്ള ചേരുമരത്തിന്റെ ചുവട്ടില്‍ നിന്നുമാണ് കൊല്ലപ്പെട്ട രാജന്റെ വലതുകാലിലെ ചെരുപ്പ് കണ്ടെടുത്തത്. ഒരു ചെരുപ്പ് നേരത്തെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കൊല നടത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് പുറമെ നിന്ന് നോക്കുന്നവര്‍ക്ക് കണ്ണില്‍പ്പെടാത്ത സ്ഥലത്ത് ഒരു ചെരുപ്പ് ഒളിപ്പിച്ചത്. തോടിന്റെ 55 മീറ്റര്‍ മാറി പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പില്‍ വാഴയുടെ ചുവട്ടില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട രാജന്റെ സിം ഇല്ലാത്ത മൊബൈല്‍ ഫോണും കണ്ടെടുത്തു. മറ്റ് രണ്ടു പ്രതികളായ ലിബിനേയും വിപിനേയും കൂട്ടി പതിനൊന്ന് മണിയോടെ വീണ്ടും പോലീസ് തെളിവെടുപ്പ് നടത്തി. തലയാട് കള്ള് ഷാപ്പില്‍ എത്തിച്ച മൂവരേയും ഷാപ്പ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. അതിനു ശേഷം കൊല നടത്തിയ മങ്കയത്ത് എത്തിച്ച് മുളക് പൊടിയും രക്തക്കറയും കാണപ്പെട്ട സ്ഥലം പ്രതികള്‍ കാണിച്ച് കൊടുത്തു.
മൃതദേഹം കിടത്തിയ ഭാഗം മൂവരും കൃത്യമായി കാണിച്ചുകൊടുത്തു. പിന്നീട് ഇവര്‍ ഭക്ഷണം കഴിച്ച കറ്റോട്ടിലെ ഹോട്ടലില്‍ എത്തിച്ചും തെളിവെടുത്തു.
ജനരോഷം ഭയന്ന് വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു പ്രതികളെ കൊണ്ടുവന്നത്. പ്രതികളെ കാണാന്‍ മിക്കയിടത്തും വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇതിനിടയില്‍ പ്രതികളെ കണ്ടെത്തിയ പോലീസിന് അഭിവാദ്യം അര്‍പ്പിക്കാനും നാട്ടുകാര്‍ മറന്നില്ല. കൊലപാതകം ആസൂത്രണം ചെയ്ത ഷീബയെ പോലീസ് നരിക്കുനിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാല് പ്രതികളേയും പേരാമ്പ്ര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ വനിതാ ജയിലിലും മറ്റ് മൂന്ന് പേരെ കൊയിലാണ്ടി സബ്ബ് ജയിലിലേക്കും മാറ്റി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതികളെ അടുത്ത പ്രവൃത്തി ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് സി.ഐ കെ.കെ വിനോദന്‍ പറഞ്ഞു. കഴുത്തില്‍ ചുറ്റിയ തോര്‍ത്ത്, ചുറ്റിക എന്നിവ കൂടി കണ്ടെത്താനുണ്ട്.
















