കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ ഭക്തസഹസ്രങ്ങളാണ് ഇന്നലെ ദര്‍ശനസൗഭാഗ്യം നേടിയത്. ശനിയാഴ്ച രാത്രി 11ന് നട അടച്ചതിനുശേഷം തന്നെ ഞായറാഴ്ച ദര്‍ശനത്തിനുള്ള ഭക്തരെ ക്യൂവിലേക്ക് പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ ക്ഷേത്രപരിസരത്തും വരി നില്‍ക്കുന്നതിനായി തയ്യാറാക്കിയ പന്തലുകളും നിറഞ്ഞുകവിഞ്ഞു. രാവിലെ 8 മണിയോടെ ഭക്തജനപ്രവാഹം വര്‍ധിച്ചു. ക്ഷേത്രപരിസരങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലുകളും നിറഞ്ഞുകവിഞ്ഞ് വരി കിലോമീറ്ററുകളോളം നീണ്ടു. അഞ്ച് മണിക്കൂറിലേറെ കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമായത്.
ഉച്ചപൂജക്കായി രണ്ടു മണിക്ക് നട അടച്ച് ഉടന്‍തന്നെ ദര്‍ശനത്തിനായി വീണ്ടും തുറന്നു. രാത്രി വൈകിയും ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കുകയാണ്. ഭക്തജനങ്ങള്‍ ക്യൂവില്‍നിന്ന് തളര്‍ന്നപ്പോള്‍ ക്ഷേത്രം വാളണ്ടിയര്‍മാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ കുടിവെള്ളം, സംഭാരം എന്നിവ വിതരണം ചെയ്തു. ക്ഷേത്രപരിസരത്തെ താമസക്കാരും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി. ഭക്തര്‍ക്ക് ക്യൂവില്‍ തന്നെ വഴിപാട് സാധനങ്ങള്‍ ലഭ്യമായത് ഏറെ സഹായകരമായി.
ക്ഷേത്ര ട്രസ്റ്റ് കൂടുതല്‍ പേര്‍ക്ക് അന്നദാനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇരവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും അന്നദാനം നല്കി. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പോലീസ് സേനാംഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സേവനനിരതരായി ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, ആലപ്പുഴ, എറണാകുളം ഡിപ്പോകളില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. അഞ്ഞൂറോളം വാളണ്ടിയര്‍മാരാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സേവനം അനുഷ്ഠിച്ചത്. നടതുറപ്പ് മഹോത്സവം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: