വര്‍ക്കല: കമ്മ്യൂണിസ്റ്റുകള്‍ മതവിശ്വാസത്തിനോ ആത്മീയതക്കോ എതിരല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ഒരു കമ്മ്യൂണിസ്റ്റായ താന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുന്നതെന്തിനെന്ന് ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റുകള്‍ മതവിശ്വാസത്തിനോ ആത്മീയതക്കോ എതിരല്ല. മാര്‍ക്സിന്റെ വചനം ചിലര്‍ തങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണാജനകമായി ഉപയോഗിക്കുകയാണ്. മാര്‍ക്സിറ്റുകളും മതവിശ്വാസികളും ഒരുമിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. അത് മാനവികതക്കു വേണ്ടിയാണ്. തീവ്രവാദവും അസഹിഷ്ണുതയും സൃഷ്ടിച്ച് ഇന്ത്യയുടെ ചരിത്രത്തെ തിരുത്തിയെഴുതി ഹിന്ദുമതവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമമാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.യെച്ചൂരി പറഞ്ഞു.
ശ്രീനാരായണ ഗുരു സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്കിയ മഹാനാണ്. തന്റെ ചെറുപ്പകാലത്ത് കേരളത്തിലെ വിവേചനത്തെ കുറിച്ച് ഇഎംഎസില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്. തൊട്ടുകൂടായ്മ മാത്രമല്ല, ദൃഷ്ടിയില് പെടുന്നതുപോലും പാപമാണെന്ന് കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തിന്. താഴ്ന്ന ജാതിക്കാരന്റെ എല്ലാ വിധ അവകാശങ്ങളും ഹനിക്കപ്പെട്ടിരുന്ന ആ കാലത്ത് കേരളത്തില്‍ സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം നല്കിയ മഹാനാണ് ഗുരുദേവനെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്ത് വര്‍ഗീയത വളര്‍ത്താനുള്ള നീക്കം ശക്തമായിരിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതര പാരമ്പര്യം ഉള്‍ക്കൊണ്ട് മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നത് ചോദ്യം ചെയ്യപ്പെടുന്നു. വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഗുരുപ്രസാദ്,സ്വാമി സാന്ദ്രാനന്ദ എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്, ഡോ.എ സമ്പത്ത്, വി.ശിവന്‍കുട്ടി എംഎല്‍എ, മുന്‍ എംപി പി.ടി തോമസ്, കെ.ഗോപിനാഥന്, എം. ലിജു, അഡ്വ. രാഗേഷ് ഇടപ്പുര, സൗത്ത് ഇന്ത്യന്‍ വിനോദ്, കെ.എം ലാജി, എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്, ബിന്ദു ഹരിദാസ്, കെ.കെ കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: