ചോരയുണങ്ങാതെ സംസ്ഥാന പാത
കട്ടപ്പന: തൊടുപുഴ – പുളിയന്‍മല സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ക്ക് നിസംഗത. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ആന്ധ്രയില്‍ നിന്നും അരിയുമായി വന്ന വണ്ടി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പുളിയന്‍മല ഹില്‍ടോപ്പിന് സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ദിവസവും അപകടങ്ങള്‍ കൂടുമ്പോഴും പൊതുമരാമത്ത് അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സംരക്ഷണ വേലിയും സ്ഥാപിക്കാനോ തയ്യറാകുന്നില്ല. ഇതോടെ സ്ഥിരം അപകടമേഖലയായ പൊലീസ് വളവ്ഹില്‍ടോപ്പ് വളവില്‍ രണ്ട്‌വര്‍ഷത്തിനിടെ ചെറുതും വലുതുമായ നൂറോളം അപകടങ്ങളുണ്ടായി. ഈ മേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡും സംരക്ഷണ വേലിയുമില്ലാത്തതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയില്‍ പാറക്കടവ് മുതല്‍ ഹില്‍ടോപ്പ്‌വരെയുമാണ് അപകടങ്ങള്‍ കുടുതലായും ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിപടിയ്‌ക്ക് സമീപം ഹില്‍ടോപ്പ് ഹെയര്‍പിന്‍ വളവില്‍ ക്രെയിന്‍ മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു. ഒരു വര്‍ഷം മുമ്പ് ബൈക്ക് യാത്രികനായ വൈദികനടക്കം മൂന്ന് പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. 2014 എപ്രില്‍ 24 ന് പൊലീസ് വളവിന് സമീപം പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ ഇടുക്കി നാരകക്കാനം തകരപ്പള്ളില്‍ സേവ്യര്‍ ഐപ്പിന്റെ മകന്‍ ടി ജെ ജോസഫ്(47) മരിച്ചിരുന്നു.
ഹെയര്‍പിന്‍ വളിവിന് സമീപം 20,000 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. ഈസ്ഥലത്ത് തന്നെ കട്ടപ്പനയിലേയ്‌ക്ക് കോഴിയായി വന്ന വണ്ടിയും തമിഴ്‌നാട്ടില്‍ നിന്നും ഉപ്പുമായി വന്ന വണ്ടിയുമടക്കം അഞ്ച് വാഹനങ്ങള്‍ മറിഞ്ഞിട്ടുണ്ട്. ദിവസേന 130 ലധികം സ്വകാര്യബസുകളും, 30 സ്‌കൂള്‍ ബസുകളും അടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന പോകുന്ന വഴിയാണിത്. മൂന്നാര്‍, തേക്കടി തുടങ്ങി വിനോദസഞ്ചാര കേന്ദ്രത്തിലേയ്‌ക്കും നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. സംസ്ഥാന പാതയാണെങ്കിലും വളവുകളില്‍ മതിയായ വീതിയില്ല. അന്യജില്ലകളില്‍ നിന്നും സംസ്ഥാനത്തു നിന്നും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വഴി മുന്‍ നിശ്ചയമില്ലാത്തതും അപകടങ്ങള്‍ പെരുകാന്‍ കരണമാകുന്നു.
















