കൊല്ലം: കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം വ്യാപകമാകുന്നു. കൂടുതലും കോളേജ് വിദ്യാര്‍ത്ഥികളും സ്കൂള്‍ വിദ്യാര്‍ത്ഥികളുമാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മറയാക്കുന്നത്. രാവിലെ 10.30നും ഉച്ചക്ക് 2.10നും പുനലൂരില്‍ നിന്നും കൊല്ലത്ത് വരുന്ന ട്രെയിനിലും രാവിലെ 12.10നും ഒരുമണിക്കും കൊല്ലത്ത് നിന്നും പുനലൂരിലേക്ക് പോകുന്ന ട്രെയിനുകളുമാണ് ഇത്തരം അനാശാസ്യപ്രവര്‍ത്തനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ ട്രെയിനുകളില്‍ ഈ സമയം യാത്രക്കാര്‍ കുറവായതാണ് ഇത്തരക്കാര്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. കൊല്ലത്ത് നിന്നും ട്രെയിന്‍ എടുത്താല്‍ കിളികൊല്ലൂര്‍, കുണ്ടറ എന്നീ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പേര് അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ട്രെയിനില്‍ യാത്രക്ക് കയറും. ട്രെയിനിലേക്ക് പെട്ടെന്ന് ആരും കടന്നുവരുന്നില്ലയെന്ന ധൈര്യമാണ് ഇവര്‍ക്കുള്ളത്. കൂടാതെ ഈ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചില മാഫിയകളും സജീവമായിട്ടുണ്ട്. കഞ്ചാവ്-മയക്കു മരുന്നുലോബികളും തെരഞ്ഞെടുത്തിരിക്കുന്നത് ഇതേ ട്രെയിനുകളാണ്. നിരവധി കോളേജ്-സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചസമയം കേന്ദ്രീകരിച്ച് യാത്ര ചെയ്യുന്നത് പതിവാകുകയാണ്. കൊല്ലത്ത് നിന്ന് കയറുന്ന വിദ്യാര്‍ത്ഥികള്‍ പകുതിയില്‍ എവിടെങ്കിലും ഇറങ്ങിയ ശേഷം പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് വരുന്ന ട്രെയിനില്‍ തിരിച്ച് വരുകയാണ്. പല ബോഗികളിലും ആരുമില്ലാതെയാണ് ട്രെയിനുകളുടെ യാത്ര. ലോക്കല്‍ പോലീസും റെയില്‍വേ പോലീസും പരിശോധനക്ക് എത്താറില്ലയെന്നതും ഇവര്‍ക്ക് സൗകര്യമാകുന്നു. അപ്രതീക്ഷിത യാത്രക്കാരാണ് ഇത്തരം സംഭവങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത്. ഉച്ച സമയങ്ങളില്‍ ട്രെയിനിലെ യാത്ര ഭീതി ഉളവാക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: