മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് യാത്രാബോട്ട് ദുരന്തം നടന്നു നാല് മാസം പിന്നിട്ടു. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ബോട്ട് ദുരന്തത്തെ കുറിച്ച് സര്‍ക്കാര്‍, തുറമുഖ ട്രസ്റ്റ് തുടങ്ങി വിവിധ ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയോ, നടപടിയോ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. മത്സ്യ ബന്ധന ബോട്ടിന് ലൈസന്‍സില്ലായിരുന്നവെന്ന വെളിപ്പെടുത്തല്‍ മാത്രമാണ് ഇതിനകം ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
ബോട്ടിന്റെ കാലപഴക്കം, സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ഏജന്‍സികരാര്‍ വ്യവസ്ഥകളും നിബന്ധനകളും, നഗരസഭയുടെ വീഴ്ചകള്‍, തുറമുഖ ട്രസ്‌ററിന്റെ അനുമതികളും വീഴ്ചകളും തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വിവാദമാകുകയും അന്വേഷണ പരിധിയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തലത്തില്‍ പോലീസ് മധ്യമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സമയബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്കുമെന്നാണ് സര്‍ക്കാര്‍ തുറമുഖ ട്രസ്റ്റ് കോര്‍പ്പറേഷന്‍ സംഘങ്ങള്‍ പറഞ്ഞിരുന്നു. ദുരന്തത്തെ രാഷ്‌ട്രീയ നേട്ടത്തിന് പ്രയോജനപ്പെടുത്തിയ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെ ആവശ്യമുയര്‍ത്തി സമരവും നടത്തി ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.’ എന്നാല്‍ മാസങ്ങള്‍ പിന്നിടുകയും തെരഞ്ഞെടുപ്പ് കഴിയുകയും ചെയ്തതോടെ രാഷ്‌ട്രീയ കക്ഷികളും ഭരണകൂടവും എല്ലാം മറന്നപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്..
ഓണാഘോഷത്തിനൊരുങ്ങവേ നാടിനെ ദു:ഖത്തിലാഴ്‌ത്തി നടന്ന ബോട്ട് ദുരന്തത്തില്‍ പത്ത് മനുഷ്യ ജീവനകളാണ് നഷ്ടപ്പെട്ടത്. ഉച്ചനേരത്ത് അലക്ഷ്യമായി അമിത വേഗതയിലെത്തിയ മത്സ്യബന്ധ ബോട്ടിലിടിച്ചാണ് യാത്ര ബോട്ട് അഴിമുഖത്ത് മുങ്ങി താഴ്ന്നത്. 38 ഓളം യാത്രക്കാരുണ്ടായിരുന്ന കോര്‍പ്പറേഷന്റെ എം.വി. ഭാരത് എന്ന യത്രാബോട്ടാണ് മുങ്ങിയത്. സംഭവദിവസം ആറുപ്പേരുടെയും അടുത്ത രണ്ട് ദിവസങ്ങളിലായി മറ്റ് നാല് പേരുടെയും മൃതദ്ദേഹങള്‍ കണ്ടെത്തി. 28 പേരെ മറ്റു ബോട്ട് തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഉച്ചനേരമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രാഥമിക വിലയിരുത്തലും നടന്നു;
കരാര്‍ വീഴ്ചകള്‍ വിവാദമാക്കി നടന്ന പ്രതിഷേധം കെട്ടടങ്ങിയതോടെ ദുരന്തത്തെ തുടര്‍ന്ന് ഉയര്‍ത്തിയ രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. കൊച്ചി അഴിമുഖയാത്രാബോട്ട് ദുരന്ത അന്വേഷണം ചുപപ്പുനാടയില്‍ കുടുങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയ ഒത്തുകളി നടന്നതായാണ് സൂചന. അന്വേഷണം നടന്നാലും കുറ്റക്കാര്‍ രക്ഷപ്പെടുന്നതായിരിക്കും റിപ്പോര്‍ട്ട് എന്നും ജനങ്ങള്‍ വിധി പറയുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ വേര്‍പ്പാട് കുടുംബങ്ങള്‍ക്ക് തീരാനഷ്ടവുമായിരുന്നു. ഇതെല്ലാം വിസ്മരിച്ച് നടക്കുന്ന അന്വേഷണത്തിലെ തടസ്സങ്ങളും ഒഴിവാക്കലുകളും. രക്ഷപ്പെടലുകളും രാഷ്‌ട്രീയ തിരിച്ചടിയും വിശ്വാസ വഞ്ചനയും ജനങ്ങളിലുയര്‍ത്തുമെന്നാണ് വെളിപ്പെടുന്നത്.
















