അഞ്ചല്‍: അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് മടക്കയാത്രയില്‍ പുളിയറ ചെക്ക് പോസ്റ്റില്‍ പിഴയൊടുക്കേണ്ടി വരുന്നതിനെക്കുറിച്ച് ഹിന്ദു സംഘടന നേതാക്കള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി. കാനന ക്ഷേത്രമായ അച്ചന്‍കോവിലില്‍ ദര്‍ശനത്തിനെത്തുന്ന കേരളീയരായ തീര്‍ത്ഥാടകരാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ വേട്ടക്കിരയായിക്കൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടക വാഹനങ്ങള്‍ ചെക്ക് പോസ്റ്റിലൂടെയല്ലാതെ അച്ചന്‍കോവിലില്‍ പ്രവേശിക്കുകയും തിരിച്ച് ആര്യങ്കാവ് ക്ഷേത്രത്തിലെത്താന്‍ തമിഴ്‌നാട് റോഡ് ഉപയോഗിക്കേണ്ടി വരുന്നതുമാണ് നികുതിയടക്കാന്‍ കാരണമാകുന്നത്.
അര്യങ്കാവ് ക്ഷേത്രത്തിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് എന്നിവരുമായി വിശ്വഹിന്ദുപരിഷത്ത് ജില്ലാ നേതൃത്വം ചര്‍ച്ച നടത്തി. കോന്നി വഴിയും അലിമുക്ക് വഴിയുമുള്ള റോഡുകള്‍ കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുന്നതിനാലാണ് തീര്‍ത്ഥാടക വാഹനങ്ങള്‍ തെന്‍ങ്കാശി വഴിയുള്ള റോഡ് ഉപയോഗക്കുന്നത്. വെറും ഇരുപത് മിനിട്ട് റോഡ് ഉപയോഗിക്കുന്നതിന് ഒരു ഭക്തന് അറുനൂര്‍ രൂപായാണ് അടക്കേണ്ടി വരുന്നത്. അച്ചന്‍കോവിലില്‍ ആര്‍ടിഒ ഔട്ട് പോസ്റ്റ് ഇല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റ് എടുക്കുവാന്‍ നിര്‍വാഹമില്ലാത്തതും ഹിന്ദു സംഘടന നേതാക്കള്‍ ചൂണ്ടികാണിച്ചു.
ശബരിമല തീര്‍ത്ഥാടനകലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് ഇത്രയുമധികം നികുത്തി അടക്കേണ്ടി വരുന്നത് വലിയ ദുഖകരമായകാര്യമാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു. ഇത് സംസ്ഥാനങ്ങളുടെ നയപരമായ കാര്യമായതിനാല്‍ ഭരണതലത്തില്‍ തീരുമാനങ്ങളെടുക്കേണ്ടിവരും ഇതിനായി ദേവസ്വം ബോര്‍ഡ് കേരളാ സര്‍ക്കാര്‍ വഴി തമിഴ് നാട് സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കും. തീര്‍ത്ഥാടനകാലത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ തീര്‍ത്ഥാടകരെ വിനോദ നികുതി ഇനത്തിലുള്ള കൊള്ളയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കും. ഇതിനായി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയതായി പ്രയാര്‍ പറഞ്ഞു. തീര്‍ത്ഥാടന കാലത്ത് അച്ചന്‍കോവിലില്‍ ഒരു താത്കാലിക ആര്‍ടിഒ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിനൊട് ആരായുമെന്ന് ബോര്‍ഡഗം അജയ് തറയിലും പറഞ്ഞു.
















