വി.രവികുമാര്‍
കൊല്ലം: കടലോരത്തെ തോരാക്കണ്ണീരിന് പതിനൊന്ന് വയസ്. അപ്രതീക്ഷിതമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദുരിതം വിതച്ച സുനാമി പ്രതിഭാസത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഈ കടലോര നിവാസികള്‍. 2004 ഡിസംബര്‍ 26ന് ഉച്ചക്ക് 12.30നാണ് കേരള തീരത്ത് സുനാമി എത്തിയത്. അതിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് കൊല്ലം ജില്ലയിലെ ആലപ്പാട്, പന്മന പഞ്ചായത്തുകളിലാണ്. സ്രായിക്കാടു മുതല്‍ അഴീക്കല്‍ വരെയുള്ള പ്രദേശം സുനാമിത്തിരമാലകള്‍ ഒപ്പിയെടുത്തു. മുപ്പതുമീറ്ററോളം ഉയരത്തില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാല മുന്നില്‍ കണ്ടെതിനെയെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കി.
കുടിലുകള്‍, കോണ്‍ക്രീറ്റ് വീടുകള്‍, കന്നുകാലികള്‍, വള്ളങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നുവേണ്ട മുന്നിലുള്ള സകലതിനെയും സുനാമിത്തിരമാലകള്‍ തൂത്തെറിഞ്ഞു. ഒക്കത്തിരുന്ന കുഞ്ഞുങ്ങളോടൊപ്പം അമ്മമാരും ഒഴുകിപോയി. സ്ത്രീകളും പുരുഷന്‍മാരും രക്ഷപ്പെടാന്‍ നോക്കിയെങ്കിലും എല്ലാം വൃഥാവിലായി. സുഖമില്ലാത്തവരും പ്രായം ചെന്നവരുടെയും അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ല. രാക്ഷസത്തിര വരുന്നതു കണ്ട് വീടുകളില്‍ അടച്ചിരുന്നവര്‍ പലരും മരണപ്പെട്ടു. പലരും കടലോര മണ്ണിലും ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും അകപ്പെട്ടു.
അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ മുങ്ങിപോകുകയും പൊഴി ഇല്ലാതാകുകയും ചെയ്തു. ഒരു ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിവച്ചിരുന്ന സകലതും നഷ്ടമായി. രക്ഷപ്പെട്ടവര്‍ക്ക് ഉടു തുണി മാത്രമേ ഉണ്ടായിരുന്നുള്ളു.
കേരളത്തില്‍ സുനാമിയില്‍പ്പെട്ട് മരിച്ച 172 പേരില്‍ 142 പേരും കൊല്ലം ജില്ലയില്‍പ്പെട്ടവരായിരുന്നു. ഇതില്‍ തന്നെ 132 പേരും ആലപ്പാട് നിവാസികളെന്ന പ്രത്യേകതയുമുണ്ട്. 61 കുഞ്ഞുങ്ങളും 46 സ്ത്രീകളും ഉള്‍പ്പെടും. 2127 പേര്‍ക്ക് പരുക്കുപറ്റി. ഇതില്‍ 231 കുട്ടികളും 680 പുരുഷന്മാരും 1216 സ്ത്രീകളും ഉള്‍പ്പെടും. ഇന്ത്യോനേഷ്യയും കടന്ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നാശം വിതച്ചുവന്ന സുനാമി തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരത്ത് വലിയ ദുരന്തമാണ് വരുത്തിവച്ചത്. അറബിക്കടലില്‍ എത്തിയപ്പോഴേക്കും സുനാമിയുടെ തീവ്രത കുറഞ്ഞതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ദുരന്തം ഇത്രയും കൊണ്ടവസാനിച്ചത്. ഭൂമിശാസ്ത്രപരമായി ആലപ്പാട് കായലിനും കടലിനും മധ്യ സ്ഥിതി ചെയ്യുന്നതിനാലാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കനത്ത അപായം ഉണ്ടായത്. ആലപ്പാട്, പന്മന പഞ്ചായത്തുകള്‍ക്ക് പ്രകൃതിക്ഷോഭം ഒരു തീരാത്ത ശാപമാണ്. അശാസ്ത്രീയമായ കരിമണല്‍ഖനനവും ദുര്‍ബലമായ കടല്‍ഭിത്തിയും പുലിമുട്ടുകള്‍ ഇല്ലാത്തത് അവസ്ഥയും 2004 ലെ ദുരന്തത്തിന് ശക്തികൂടി. ദുരന്തം ഉണ്ടായ അടുത്ത നിമിഷം തന്നെ അമൃതാനന്ദമയീമഠം സേവാഭാരതി എന്നീ പ്രസ്ഥാനങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു.
മഠത്തിന്റെ സ്ഥാപനങ്ങളിലെല്ലാം തന്നെ ദുരിതത്തിലകപ്പെട്ടവരെ മാറ്റിമാര്‍പ്പിച്ചു. വിശ്വഹിന്ദു പരിഷത്ത്, ജമായത്തെ ഇസ്ലാമി, കേന്ദ്ര നിവാരണസേന അടക്കം അനവധി സംഘടനകള്‍ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പതിവുപോലെ സര്‍ക്കാര്‍ സംവിധാനം സാവകാശമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ദുരിതത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ പല പിഴവുകളും ഉണ്ടായാതായി പരക്കെ പരാതിയുണ്ടായിരുന്നു. സുനാമി പുനരധിവാസ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാരും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ പണം കൃത്യമായി വിനിയോഗിച്ചില്ലെന്ന ആക്ഷേപം ഇപ്പോഴും നിലവിലുണ്ട്. ദുരന്തമുഖത്ത് എത്തി നോക്കാതിരുന്ന പലസംഘടനകളേയും പുനരധിവാസപങ്കാളികളാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വന്‍എതിര്‍പ്പിന് കാരണമായിരുന്നു. കോടതിയും ലോകായുക്തയും മറ്റ് സന്നദ്ധ സംഘടനകളും ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ വിജയിച്ചത്.
ആഴക്കടലില്‍ നിന്നും ആര്‍ത്തലച്ചുവന്ന സുനാമി രാക്ഷസത്തിരമാലകള്‍ കവര്‍ന്നെടുത്ത ജീവനുകളുടെ പേരിലെ ഫണ്ടില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. ഫണ്ടുകള്‍ ദിനംപ്രതി ഈ പാവങ്ങളുടെ പേരില്‍ അനുവദിക്കുന്നുവെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തോടെയാണ് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നു പോകുന്നത്.















