മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കണമെന്നും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്‌ദ്ധ പഠനം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായ വാര്‍ത്ത കണ്ടതാണ് ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. ജനങ്ങളെ ഒന്നടങ്കം ഈ സര്‍ക്കാര്‍ പൊട്ടന്മാരാക്കുകയാണോയെന്ന് തോന്നിപ്പോയി.
മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടിയാണ് സുരക്ഷിതമായ ജലനിരപ്പ് എന്ന് 37 വര്‍ഷം മുന്‍പേ തീരുമാനിച്ചതായിരുന്നു. പഴക്കംചെന്നപ്പോള്‍ 142 അടിയില്‍ കൂടുതലാണ് സുരക്ഷാ ജലനിരപ്പ് എന്ന് തമിഴ്‌നാടിന് പറയിക്കാന്‍ കഴിഞ്ഞു. ഇനി അവരുടെ ഉന്നം 152 അടിയാണ്. അത് അവര്‍ നടത്തുകതന്നെ ചെയ്യും.
അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കണ്ടുപിടിക്കാന്‍ കഴിയുന്ന ടോമോഗ്രഫി നടത്താന്‍പോലും നമ്മുടെ സര്‍ക്കാരിനായില്ല. ഡാംസ്ട്രക്ചര്‍ ബലക്ഷയം നേരിടുന്നുവെന്ന് തെളിയിക്കപ്പെടണമായിരുന്നു. ഇന്ത്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്‌ദ്ധരെ അണിനിരത്തി വെള്ളത്തിനടിയില്‍ രൂപപ്പെട്ട (ഡാമിന്റെ ഭിത്തികളില്‍) വിള്ളലിന്റെ ദൈര്‍ഘ്യവും വിടവിന്റെ വീതിയും താഴ്ചയും കണക്കാക്കി അധികാര കേന്ദ്രങ്ങളില്‍ ബോധ്യപ്പെടുത്തണമായിരുന്നു.
ദ്രവിച്ച അസ്ഥിവാരത്തിന്റെ നില ഹാജരാക്കണമായിരുന്നു. ബാഹ്യാകാരം നോക്കി ഉയര്‍ന്ന ജലനിരപ്പ് നിര്‍ണയിച്ചത് തെറ്റായിരുന്നുവെന്ന് സമര്‍ത്ഥിക്കണമായിരുന്നു. 136 അടിയില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്തുന്നത് തന്നെ സുനാമി പോലുള്ള വന്‍ വിപത്തിലേക്ക് നയിക്കും.
കേരളത്തിലും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി ഭരിച്ചിരുന്നപ്പോള്‍പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ല. കേരളത്തില്‍നിന്നും സുപ്രധാന വകുപ്പുകള്‍ കൈയാളുന്ന ഒരുപാട് കേന്ദ്രമന്ത്രിമാര്‍, മുല്ലപ്പെരിയാര്‍ പ്രശ്‌നം നേരിട്ട് അടുത്തറിയുന്ന കേരളത്തില്‍ നിന്നുള്ള സുപ്രീംകോടതി പ്രധാന ജഡ്ജി. എന്നിട്ടും കേരളത്തിന് ഒന്നും നേടാനായില്ല.
നല്ലകാലത്ത് ഗോലി കളിച്ച് നടന്നവര്‍ ഇന്ന് മുതലക്കണ്ണീര്‍ ഒഴുക്കിയിട്ട് എന്ത് പ്രയോജനം. അണക്കെട്ട് തകര്‍ന്നാല്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് താണ്ഡവമാടാന്‍ ഇടയുള്ള കേരളത്തിലെ നാലഞ്ച് ജില്ലകളും 45 ലക്ഷത്തോളം വരുന്ന നിവാസികളും അവരുടെ സ്ഥാവരജംഗമ സ്വത്തുക്കളും അറബിക്കടലിലേക്ക് ഒലിച്ചുപോകും. ആര്‍ക്കും രക്ഷപ്പെടാനാകാതെ പുനരധിവാസത്തിന് കാത്തുനില്‍ക്കാതെ ഒന്നടങ്കം തൂക്കിലേറും.
കാവല്ലൂര്‍ ഗംഗാധരന്‍, (റിട്ട.എഞ്ചിനീയര്‍)
ഇരിങ്ങാലക്കുട.
















