ചെറുതോണി: ഒന്നര പതിറ്റാണ്ട് മുമ്പ് ജനകീയസൂത്രണ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തടിയംമ്പാട് പഞ്ചായത്ത് മാര്‍ക്കറ്റിന് ഇനിയും ശാപമോക്ഷമായില്ല. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ഇതോടനുബന്ധിച്ച് നിര്‍മ്മാണം ആരംഭിച്ച ശൗചാലയം പണി പൂര്‍ത്തിയാക്കി. പൊതുജനത്തിനു തുറന്നു കൊടുക്കാതെ പാമ്പുകള്‍ക്കു താവളമാക്കി പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കിയ പദ്ധതിക്കു മേലെ കണ്ണടച്ചപ്പോള്‍ ജനകീയാസൂത്രണ പദ്ധതി ആര്‍ക്കും ഉപകാരപ്പെടാതെ കാടിനുള്ളില്‍ തന്നെയായി. തടിയംമ്പാട് ആധുനിക സൗകര്യങ്ങളോടു കൂടിയ മാര്‍ക്കറ്റിനും, സ്ലോട്ടര്‍ ഹൗസിനും 1988-95 ലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയായിരുന്നു അനുമതി നല്‍കിയത്. തുടര്‍ന്നു ടൗണിനു സമീപം 32 സെന്റ് സ്ഥലം പൊന്നുംവിലയ്‌ക്ക് എടുക്കുകയും ചെയ്തു. പദ്ധതി ആധുനിക രീതിയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുത്ത കമ്മറ്റി റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡിനെക്കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവരെത്തന്നെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ചു. 20 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. പച്ചക്കറി സ്റ്റാളുകളും ആധുനിക സൗകര്യങ്ങളുള്ള സ്ലോട്ടര്‍ ഹൗസും പ്രാരംഭ ഘട്ടത്തില്‍ നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ നാലഞ്ചു തട്ടുപൊളിപ്പന്‍ ഷട്ടര്‍ മുറികള്‍ മാത്രമായി മാര്‍ക്കറ്റ് ഒതുങ്ങി. ഇവിടെ മാര്‍ക്കറ്റ് കൊണ്ടു വരാന്‍ അധികൃതരോ കച്ചവടത്തിനായി മുറികള്‍ ഏറ്റെടുക്കാന്‍ കച്ചവടക്കാരോ തയ്യാറാവാതെ വന്നതോടെ പദ്ധതി തുടക്കത്തിലേ പാളി. പതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ പദ്ധതിയെക്കുറിച്ചു നാട്ടുകാരും മറന്നു.
















