രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം വീതം കഠിന തടവും
അറുപതിനായിരം രൂപ പിഴയും ശിക്ഷ
തൊടുപുഴ: വടംവലി മത്സരം സംഘടിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് യുവാവിനെ വീട്കയറി കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വ്യത്യസ്ത വകുപ്പുകളിലായി 12 വര്‍ഷം വീതം കഠിന തടവും അറുപതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു. കരിങ്കുന്നം അഞ്ചപ്ര ഈറ്റയ്‌ക്കല്‍ നോബി (30), കരിങ്കുന്നം ആടുപാറ തെരുവക്കാട്ടില്‍ തോമസ് (47) എന്നിവരെയാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. സുരേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. കരിങ്കുന്നം കുഴിമറ്റം ഭാഗത്ത് തേക്കും മൂട്ടില്‍ സണ്ണിയെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ മൂന്ന് പ്രതികളുണ്ടായിരുന്നു. വിമല്‍കുമാര്‍ എന്ന പ്രതി വിസ്താരത്തിനിടെ മരണമടഞ്ഞു. 2013 സെപ്തംബര്‍ 12ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിന്റെ വരാന്തയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സണ്ണയെ പ്രതികള്‍ വിളിച്ചുണര്‍ത്തിയതിന് ശേഷം കാലിലും കയ്യിലും ചവിട്ടിപ്പിടിച്ച് കല്ലിന് മുഖത്തിന് ഇടിക്കുകയായിരുന്നു. സണ്ണിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ ജോയി, ശശി എന്നിവര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് കേസ് വിസ്താരത്തിനിടെ ഈ സാക്ഷികള്‍ കൂറുമാറി. കേസില്‍ എട്ട് സാക്ഷികളുണ്ടായിരുന്നു. മെഡിക്കള്‍ രേഖകളാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുത്തത്. നാല് വകുപ്പുകളിലായാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖത്തിലെ അസ്ഥി തകര്‍ത്തതിന് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്ന് വര്‍ഷം കഠിനതടവ്, കല്ലിനിടിച്ചതിനും ദേഹത്ത് പരിക്കേല്‍പ്പിച്ചതിനും രണ്ട് വര്‍ഷം വീതം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഒരു കേസില്‍ തന്നെ പലവകുപ്പുകളിലായി ശിക്ഷ പ്രഖ്യാപിച്ചതിനാല്‍ ഏറ്റവും കുടുതല്‍ ശിക്ഷ ലഭിച്ച വകുപ്പിനുള്ള ശിക്ഷ പ്രതികള്‍ അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബെര്‍ഗ് ജോര്‍ജ് ഹാജരായി. കരിങ്കുന്നം എസ്.ഐ ആയിരുന്നു കെ.ആര്‍ ബിജുവാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
















