
തൊടുപുഴ: രാഷ്‌ട്രീയത്തില്‍ മാത്രമല്ല തൊഴിലാളി സമരങ്ങളുടെ പേരിലും ഒത്തുതീര്‍പ്പ് സമരങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.തൊടുപുഴ കൃഷ്ണ തീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടത് വലത് മുന്നണികളുടെ വാലായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളാണ് മാനേജ്‌മെന്റില്‍ നിന്നും ആനൂകൂല്യങ്ങള്‍ പറ്റിയതിന് ശേഷം തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് നാണം കെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ സ്വതന്ത്ര യൂണിയനുണ്ടാക്കി രംഗത്ത് വന്നത് ഇടത് വലത് മുന്നണികള്‍ നശിക്കുന്ന തൊഴിലാളി യൂണിയനുകളുടെ വഞ്ചനയെത്തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പെമ്പിളൈ ഒരു മൈയെന്ന സംഘടനയെ പിളര്‍ത്തി ഇല്ലാതാക്കിയിതിന് പിന്നിലും ഇതേ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും വ്യക്താക്കളായി പ്രവര്‍ത്തിച്ചിട്ടില്ല. കഠിനമായ പരിശ്രമത്തിലൂടെ 1989ല്‍ ബിഎംഎസ് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒന്നാമതാണെന്ന് അവകാശപ്പെടുന്ന സിഐറ്റിയു 2002ല്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ തൊഴിലാളി യൂണിയനുകളുടെ കണക്കെടുപ്പില്‍ അഞ്ചാമതാണ് എന്ന് കണ്ടെത്തിയിരുന്നു. ഒരു കോടിയോളം പേരാണ് ബിഎംഎസില്‍ അംഗങ്ങളായിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം തൊഴിലാളികള്‍ക്കനുകൂലമായ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക നേതാക്കള്‍ക്കിടയില്‍ പ്രഥമ സ്ഥാനം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യം ശ്രദ്ധാ കേന്ദ്രമാകുമ്പോഴാണ് അസഹിഷ്ണുതയെന്ന പേരില്‍ ഇടത് പക്ഷവും വലത് പക്ഷവും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
















