അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക്ക് ട്രാക്കില്‍ കൊടിയിറങ്ങി. തുടര്‍ച്ചയായ നാലാം വര്‍ഷവും എറണാകുളം ഓവറോള്‍ കിരീടം നേടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ അനായാസമായിരുന്നില്ല എറണാകുളത്തിന്റെ കിരീടധാരണം. കനത്ത വെല്ലുവിളി ഉയര്‍ത്തിയ പാലക്കാടിന്റെ പ്രകടനമായിരുന്നു കാരണം. വെറും 15 പോയിന്റിന്റെ ലീഡ് മാത്രമാണ് എറണാകുളത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. മൂന്നാം സ്ഥാനം നേടിയ കോഴിക്കോടും നാലാമതെത്തിയ തൃശൂരും മികച്ച പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ ഏറെക്കാലം ചാമ്പ്യന്മാരായിരുന്ന കോട്ടയം ജില്ല 7-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മീറ്റിലെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത പത്താം കിരീടം തേടിയെത്തിയ കോതമംഗലം സെന്റ് ജോര്‍ജിന്റെ പതനമാണ്. തുടര്‍ച്ചയായ നാലാം കിരീടം തേടിയെത്തിയ സെന്റ് ജോര്‍ജ് ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആരാധകരുള്‍പ്പെടെയുള്ളവര്‍ അമ്പരന്നുപോയി എന്നതാണ് സത്യം. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് സെന്റ് ജോര്‍ജിനോട് ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ കിരീടം നഷ്ടപ്പെട്ട മാര്‍ബേസില്‍ മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചാമ്പ്യന്‍സ്‌കൂള്‍ പദവി നേടിയത്. നാഡയുടെ പരിശോധന ശക്തമായിരുന്നതോടെ പല താരങ്ങളും മികച്ച പ്രകടനം നടത്താതെ പിന്‍വലിയുന്നതിനും ഇത്തവണത്തെ മീറ്റ് സാക്ഷിയായി. എന്നാല്‍ റെക്കോര്‍ഡുകള്‍ക്ക് യാതൊരു ക്ഷാമവുമുണ്ടായില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. 20 റെക്കോര്‍ഡുകളാണ് നാല് ദിവസം കൊണ്ട് പിറന്നത്.
മികച്ച സംഘാടന മികവുകൊണ്ടും മീറ്റ് ശ്രദ്ധേയമായി. എന്നാല്‍ മീറ്റിന്റെ മൂന്നാം ദിവസം സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലുണ്ടായ വിവാദങ്ങള്‍ മേളയുടെ നിറം അല്‍പമെങ്കിലും കെടുത്തി. അര്‍ഹതപ്പെട്ട കുട്ടിയെ ഒഴിവാക്കി മറ്റൊരു കുട്ടിക്ക് അവസരം നല്‍കിയതാണ് വിവാദത്തിനിടയാക്കിയത്. അനാഥ ബാലികയും ഒലീവ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജസീനക്കാണ് അവസരം നിഷേധിക്കപ്പെട്ടത്. കുട്ടി ഹീറ്റ്‌സില്‍ പങ്കെടുത്തിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഉഷ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ റിലേ ടീം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ഈ വിദ്യാര്‍ത്ഥിനിയുടെ അധ്യാപകര്‍ പരാതിപ്പെട്ടെങ്കിലും ഫൈനലില്‍ താരത്തെ പങ്കെടുപ്പിക്കാമെന്നു ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്.
പിന്നീട് ഏറെ വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് പുറത്താക്കപ്പെട്ട കുട്ടിയെ ഉള്‍പ്പെടുത്തി റിലേ മത്സരം നടത്തിയത്. ഈ പ്രവണത ശരിയല്ല എന്നാണ് പറയാനുള്ളത്. റിലേയില്‍ സാധാരണ പങ്കെടുക്കേണ്ടത് 100 മീറ്ററില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയവരാണ്. നേരത്തെ ഒഴിവാക്കപ്പെട്ട കുട്ടിയാകട്ടെ റവന്യൂ ജില്ലാ മീറ്റില്‍ 100 മീറ്ററില്‍ രണ്ടാം സ്ഥാനത്തെത്തിയ താരവും.
നിരവധി താരങ്ങളുടെ പരിക്കിനും മീറ്റ് സാക്ഷ്യം വഹിച്ചു. പരിക്കുകള്‍ കൂടുതലും ഉണ്ടായത് പോള്‍വാള്‍ട്ടിലും. ഫൈബര്‍ പോള്‍ ഉപയോഗിക്കാതെ മുളന്തണ്ട് ഉപയോഗിച്ച് മത്സരിച്ചവര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാന മീറ്റ് പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫൈബര്‍പോള്‍ അനുവദിക്കണം. അതിന് മുന്‍പ് അവര്‍ക്ക് ഇതില്‍ പരിശീലിക്കാനും അവസരമൊരുക്കണം. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് ഫൈബര്‍ പോള്‍ ഉള്ളത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മറ്റ് ചില സ്‌കൂളുകള്‍ക്കും അത് ഇന്നും കിട്ടാക്കനി.
മറ്റൊന്ന് സ്‌പൈക്ക് ഇല്ലാതെ നഗ്നപാദരായി സിന്തറ്റിക് ട്രാക്കിലൂടെ ഓടുന്ന താരങ്ങളുടെ കാര്യമാണ്. ഇങ്ങനെ ഒാടുന്ന കുട്ടികളുടെ കാലിനടിയില്‍ മുറിവുണ്ടാവുകയും മറ്റും ചെയ്യും. ഇവര്‍ക്ക് സ്‌പൈക്ക് വാങ്ങാനുള്ള പണമില്ലാത്തതാണ് പ്രശ്‌നം. കാരണം അവരില്‍ ഭൂരിഭാഗം കുട്ടികളും ദാരിദ്ര്യവും മറ്റുമായി നട്ടംതിരിയുന്നവരുമാണ്. ഇതിന് മാറ്റം വരണം. അങ്ങനെ വന്നാലേ കായിക കേരളത്തിന്റെ ഭാവി ശോഭനമാകൂ. അതിന് പരിഹാരമായി സംസ്ഥാന മീറ്റില്‍ മത്സരിക്കാനിറങ്ങുന്ന കുട്ടികള്‍ക്ക് പിടിഎയോ സ്‌കൂളുകളോ സ്‌പൈക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും.
മറ്റൊരു കാര്യം കൂടി. ചില സ്‌കൂളുകള്‍ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞ കുറേ കാലമായി മീറ്റില്‍ കാണാന്‍ കഴിഞ്ഞത്. പ്രത്യേകിച്ചും എറണാകുളത്തെ രണ്ട് സ്‌കൂളുകള്‍. ഇത്തവണ അതിന് ഇളക്കം തട്ടി എന്നത് ശരിയാണ്. കാരണം ഒരു സ്‌കൂള്‍ ചിത്രത്തിലേ ഇല്ലായിരുന്നു. ഒരു താരത്തെതന്നെ മൂന്നും നാലും ഇനങ്ങളില്‍ പങ്കെടുപ്പിച്ച് മെഡല്‍ നേടുന്നതിനാണ് ഈ സ്‌കൂളുകളുടെ ശ്രമം. എന്നാല്‍ അത് അവരുടെ കായിക ഭാവിയെതന്നെയാണ് തകര്‍ക്കുന്നത് എന്ന് പറയാതെ വയ്യ. സമീപകാലത്ത് നടന്ന പല സ്‌കൂള്‍ അത്‌ലറ്റിക് മീറ്റുകളിലും മിന്നിത്തിളങ്ങിയ പലരും ഇന്ന് എവിടെയാണെന്നുപോലും ആര്‍ക്കുമറിയില്ല. ഇവരില്‍ പലരുടെയും കായിക ജീവിതം സ്‌കൂള്‍ മീറ്റോടുകൂടി തന്നെ അവസാനിക്കുന്നുണ്ട്. നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ട്.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, വത്സമ്മ, റോസക്കുട്ടി, ബീനമോള്‍ തുടങ്ങി കായികകേരളം ഭാരതത്തിന് സമ്മാനിച്ച ലോകോത്താര താരങ്ങള്‍ സ്‌കൂള്‍ മീറ്റുകളുടെ സംഭാവനയാണ്. എന്നാല്‍ ഇന്ന് ഭാരത കായികരംഗത്ത് കേരളത്തിന്റെ സംഭാവന എന്താണ് എന്ന് അനേ്വഷിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ഏറെ പാടുപെടേണ്ടിവരും. ഒരു പ്രീജ ശ്രീധരനിലോ, പ്രജുഷയിലോ, മയൂഖ ജോണിയിലോ, ടിന്റു ലൂക്കയിലോ രഞ്ജിത്ത് മഹേശ്വരിയിലോ ഒതുങ്ങിപ്പോകുന്നതാണ് അത്.
മറിച്ച് സ്‌കൂള്‍ മീറ്റുകളില്‍ മിന്നും താരങ്ങളായി വിലസുന്നവരെ കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ അവര്‍ക്ക് പരിശീലനം നല്‍കിയാല്‍ വീണ്ടും കായിക കേരളത്തിന്റെ ഭാവിയും ഭാരത കായികരംഗവും ഏറെ പുരോഗമിക്കും. സായി പോലുള്ള കായിക സംഘടനകളാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടത്. അവര്‍ അതിന് മുന്‍കയ്യെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. അല്ലാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകണം. എന്നാലേ ഒരുകാലത്ത് ഏറെ സമ്പന്നമായിരുന്ന കേരള കായികരംഗം വീണ്ടും ശോഭിക്കുകയുള്ളൂ. ഇനി അതിനുള്ള ശ്രമമാണ് നടത്തേണ്ടത്.
ഇനി ജനുവരിയിലോ ഫെബ്രുവരിയിലോ ദേശീയ സ്‌കൂള്‍ മീറ്റ് കേരത്തിലേക്ക് വിരുന്നെത്തുന്നുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകള്‍ ഇന്ന് മുതല്‍ക്കുതന്നെ തുടങ്ങുകയും വേണം. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് പൊതുജനപങ്കാളിത്തവും ധാരാളമായിരുന്നു. മറ്റ് ജില്ലകളിലൊന്നും കാണാത്ത തരത്തിലുള്ള പൊതുജനപങ്കാളിത്തത്തിന് കോഴിക്കോട്ടെ ജനങ്ങളോട് നന്ദിപറയാനും ഈ അവസരം വിനിയോഗിക്കുകയാണ്.
















