തലശ്ശേരി: മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ചെന്നൈ നിവാസികളെ സഹായിക്കേണ്ടത് എല്ലാ മനുഷ്യസ്‌നേഹികളുടേയും കടമയാണെന്നു തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ചെന്നൈയില്‍ ഉണ്ടായത്. മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രളയത്തിന്റെ കെടുതികള്‍ത്തന്നെ ഞെട്ടിക്കുന്നതാണ്. ഇതിലും എത്രയോ ഇരട്ടിയായിരിക്കും യഥാര്‍ഥത്തില്‍ സംഭവിച്ചിരിക്കുക. ലക്ഷക്കണക്കിനു മലയാളികളും അവിടെയുണ്ട് എന്നതു നമ്മെ കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ടെന്നും ആര്‍ച്ച്ബിഷപ് പ്രസ്താവനയില്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധസംഘടനകളും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല ഈ ദുരന്തമെന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഈ ദുരിതാശ്വാസത്തില്‍ കഴിയുന്ന വിധത്തില്‍ പങ്കുചേരുക എന്നതു നമ്മുടെ ഓരോരുത്തരുടെയും കടമയും ധര്‍മവുമാണ്. ലോകരക്ഷകന്റെ ജനനത്തിരുനാളിനായി ഒരുങ്ങുന്ന നാം ഈ അവസരത്തില്‍ ചെന്നൈയിലെ സഹോദരങ്ങള്‍ക്കു സഹായഹസ്തം നീട്ടണമെന്നു ദൈവം നിശ്ചയമായും ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ ദുരിതബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും അവരെ കഴിവിനനുസരിച്ചു സഹായിക്കാനും തലശേരി അതിരൂപത ആഗ്രഹിക്കുകയും മുന്നോട്ടു വരികയുമാണ്. മനുഷ്യത്വവും സഹാനുഭൂതിയും സഹകരണവും പ്രകടമാക്കാനുള്ള ഈ ഉദ്യമത്തില്‍ അതിരൂപതയിലെ എല്ലാവരും പങ്കാളികളാകണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു. കരുണയുടെ വര്‍ഷത്തിന്റെ ഉദ്ഘാടന ദിവസമായ 13നു തന്നെ എല്ലാ ഇടവകകളിലും വിശുദ്ധകുര്‍ബാന മധ്യേ സംഭാവനകള്‍ സ്വീകരിച്ച് എത്രയും വേഗം അതിരൂപതാ കേന്ദ്രത്തില്‍ എത്തിക്കണമെന്ന് താത്പര്യപ്പെടുന്നു. ഈ ചെറിയവരില്‍ ഒരുവന് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തതെന്ന ദൈവവചനം നമുക്കു പ്രചോദനമാകട്ടെയെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്രസ്താവനയില്‍ പറഞ്ഞു.
















