ആര്‍.ടി. ശ്യാം
കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നു. പഞ്ചായത്തിലെയും ബ്ലോക്കുകളിലെയും വാഹനങ്ങളിലെ ഡ്രൈവര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും താത്കാലിക ജീവനക്കാരാണ്. പിഎസ് സി വഴിയാണ് നിയമനം നടത്തേണ്ടതെന്ന ഉത്തരവ് നിലനില്‍ക്കെയാണ് പലപഞ്ചായത്തുകളിലും ഈ സ്ഥിതി തുടരുന്നത്.
അധികാരത്തിലെത്തുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകിലൊരാളോയോ നേതാക്കളുടെ ബന്ധുക്കളെയോ ആണ് നിലവില്‍ ജോലിക്ക് നിയമിച്ചിട്ടുള്ളത്. ഇതുവഴി പാര്‍ട്ടിയിലെ ഒരാള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് പഞ്ചായത്ത് ഭരണം നടത്തുന്നവര്‍. 68 പഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലുമായി ഡ്രൈവര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ താത്കാലികമായി ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് 10000 രൂപ മുതല്‍ 15000 രൂപ വരെ ശമ്പള ഇനത്തില്‍ ലഭിക്കുന്നുമുണ്ട്.
പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നാണ് ഇവര്‍ക്കുള്ള ശമ്പളം നല്‍കുന്നത്. പഞ്ചായത്ത്ഭരണത്തിലെത്തുന്നവര്‍ ഒഴിവ് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തതുമൂലമാണ് പിഎസ്‌സിക്ക് നിയമനം നടത്താന്‍ കഴിയാത്തത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറാണ് ഇത് സംബന്ധിച്ച് പിഎസ്എസിക്ക് തസ്തികയില്‍ എത്ര ഒഴിവുണ്ടെന്ന കാര്യം അറിയിക്കേണ്ടത്.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ പിഎസ്‌സി ഒഴിവിലേക്ക് നിയമനം നടത്തണം. നിരവധിപേരാണ് പിഎസ്‌സി പരീക്ഷ എഴുതി ജോലിക്കായി കാത്തിരിക്കുന്നത് അവരുടെ മുന്നിലാണ് പരസ്യമായ അപ്രഖ്യാപിതനിയമനനിരോധനം നിലനില്‍ക്കുന്നത്. സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും തണുപ്പന്‍ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.
അതേ സമയം ഇതുകൂടാതെ പഞ്ചായത്തുകളില്‍ തസ്തിക ഇനത്തിലല്ലാതെ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു പഞ്ചായത്തില്‍ ഇത്തരത്തില്‍ പത്തും പത്രണ്ടും ജീവനക്കാരാണ് ജോലിചെയ്യുന്നത്. ടെക്‌നീഷ്യന്‍, ഫ്രണ്ട് ഓഫീസ്, വിവിധ പദ്ധതികളുടെ നടത്തിപ്പുകാര്‍ എന്നിവരാണ് പഞ്ചായത്തിലെ താത്കാലിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും ഇവരില്‍ 7000 രൂപ മുതല്‍ 14000 രൂപ വരെ ശമ്പളം വാങ്ങുന്നവരുണ്ട്. പാര്‍ട്ടിക്കാരാണ് ഈ നിയമനങ്ങളും നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ജോലി ചെയ്യുന്നത്.
















