ശബരിമലയാത്രയുടെ ഒരു പ്രധാന ഭാഗമാണ് കെട്ടുനിറ. അത് വീടുകളിലോ ക്ഷേത്രങ്ങളിലോ മറ്റു പുണ്യസങ്കേതങ്ങളിലോ നടത്താവുന്നതാണ്. ശബരിമലയാത്രക്കുള്ള സാധനങ്ങള്‍ നിറയ്ക്കുന്ന സഞ്ചിക്ക് ഇരുമുടിക്കെട്ടെന്ന് പറയും. ഇതില്‍ മുന്നിലെ അറയില്‍ അഭിഷേകത്തിനുള്ള നെയ്തേങ്ങ, കര്‍പ്പൂരം, കടുത്ത സ്വാമിക്കുള്ള അവില്, മലര്‍പ്പൊടികള്‍, കാണിക്ക, വഴിപാടുസാധനങ്ങള്‍, അരി എന്നിവ നിറക്കും. പിന്‍കെട്ടില്‍ ഭക്ഷണത്തിനുള്ള സാധനങ്ങളും നിറക്കും.
അലങ്കരിച്ച പന്തലില്‍ വിളക്ക് വച്ച് നാക്കിലയില്‍ ഗണപതിക്ക് അവില്, ശര്‍ക്കര, മലര്, പഴം മുതലായവ വെച്ച് ഗുരുസ്വാമിയെക്കൊണ്ട് ലക്ഷണയുക്തമായ നാളികേരത്തില്‍ നെയ് നിറക്കും. പിന്നിട് താമ്പൂലത്തോടുകൂടി ദ്രവ്യം, അരി, നെയ്തേങ്ങ എന്നിവയും നിറക്കും. ഗുരുസ്വാമിയാണ് കെട്ട് നിറക്കേണ്ടത്.
കേരമൂലേ സ്ഥിതോബ്രഹ്മ കേരമദ്ധ്യേതു മാധവ
കേരകണ്ഠേ സ്ഥിതിശുഭു കേരാഗ്രേ
സത്ഗുരു ദേവതാ
കേരമൂലേ സ്ഥിതാവാണി കേരമദ്ധ്യേരൃമാസ്ഥിത
കേരകണ്ഠേ സ്ഥിതാഗൗരി കേരാഗ്രേ
സര്‍വ്വദേവതാ
കര്‍മ്മണാ മനസാവാചാ ശുദ്ധ്യാ ഭക്ത്യാ
ജഗദ്ഗുരോ ഗുപ്തസ്യ
ദേവകാര്യാര്‍ത്ഥം പുരയന്‍ കപിലാഘൃതം
ഗുരുപുഷ്പാക്ഷതൈര് ഭക്ത്യാകുശാഗ്രേ പൂജി
തെരവി ഘതൃതം പുരതോം ശുദ്ധം കേരേ,
കേരേ യഥാവിധി
വെറ്റില, പാക്ക്, നാണയം, നാളികേരം എന്നിവ ചേര്‍ത്ത് മാറത്തുപിടിച്ച് ശിവനെ ധ്യാനിച്ച് ഉച്ചത്തില്‍ ശരണം വിളിച്ച് സ്വാമിസാനിധ്യം പള്ളിക്കെട്ടില്‍ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് സാധനങ്ങള്‍ മുന്‍കെട്ടില്‍ നിറക്കണം. കെട്ടുനിറകഴിഞ്ഞ് ഗുരുദക്ഷിണയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞ് കെട്ടെടുക്കേണ്ട സമയമാകുമ്പോള്‍ കെട്ടിന്റെ പുറത്ത് വെറ്റില, അടക്ക, ദക്ഷിണ എന്നിവ വച്ച് വ്രതാനുഷ്ഠാന സമയത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റെല്ലാം ക്ഷമിച്ച് മലചവിട്ടി പതിനെട്ടാം പടി കയറി ദര്‍ശനം കഴിഞ്ഞ് അനുഗ്രഹം വാങ്ങി തിരിച്ചുവന്ന് സാന്മാര്ഗിക ജീവിതം നയിക്കാന്‍ അനുവദിക്കണമെന്ന് പ്രാര്‍ത്ഥിച്ച് സാഷ്ടാംഗം നമസ്കരിക്കണം.
പിന്നീട് കര്പ്പൂരാരാധനക്ക് ശേഷം ഗുരുസ്വാമിയുടെ അനുഗ്രഹത്താല്‍ കിഴക്കോട്ട് തിരിഞ്ഞ് ഇരുമുടിക്കെട്ട് തലയിലേറ്റി കേരമുടച്ച് സ്വാമിയുടെ ആളായി അവിടം വിട്ടിറങ്ങണം.
യാത്രാവേളയില്‍ സ്വാമിചിന്ത മാത്രമായിരിക്കണം മനസ്സില്‍. ഇരുമുടിക്കെട്ട് തലയിലേറ്റിക്കഴിഞ്ഞാല്‍ തിരിച്ച് ഗൃഹത്തിലേക്ക് പോകാനോ മാതാപിതാക്കളേയും മറ്റും തിരിഞ്ഞുനോക്കുവാനോ അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുവാനോ പാടില്ല.
സ്വയം കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകരുതെന്നാണ് നിഷ്ഠ. ഓരോസംഘത്തിലും ഒരു ഗുരുസ്വാമി ഉണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ തവണ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നേടിയ അനുഭവസമ്പന്നനായിരിക്കണം ഗുരുസ്വാമി. ഗുരുസ്വാമിക്ക് എട്ടുതവണ ഗുരുദഷിണ നല്‍കണമെന്നാണ് ആചാരം.
എന്നാല്‍ ധനത്തെ ആഗ്രഹിച്ചായിരിക്കരുത് ഇത് സ്വീകരിക്കുന്നത്.
മാലയിടുമ്പോള്‍, കെട്ടുതാങ്ങുന്നതിന് മുമ്പ്, എരുമേലിയില്‍ പേട്ടതുള്ളുന്നതിന് മുമ്പ്, കോട്ടപ്പടി കടക്കുന്നതിന് മുമ്പ്, അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വരുന്നതിന് മുമ്പ്, പമ്പയില്‍ കെട്ടുതാങ്ങുന്നതിന് മുമ്പ്, ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതിന് മുമ്പ്, വീട്ടിലെത്തി മുദ്ര അഴിച്ച് വക്കുന്നതിന് മുമ്പ് ഈ രീതിയിലാണ് ഗുരുദക്ഷിണ നല്‍കേണ്ടത്. ദക്ഷിണ കൊടുക്കുന്നത് ഭക്തിയോടെയും സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയും ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: