ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് ഒരു മതമേയുള്ളൂ; അത് ഭാരതമാണ്. സര്‍ക്കാരിന്റെ പുണ്യഗ്രന്ഥം ഭരണഘടനയും; പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പാര്‍ലമെന്റിലെ അംഗബലത്തിന്റെ ഭൂരിപക്ഷത്തിലല്ല, അഭിപ്രായ ഐക്യത്തോടെയുള്ള ഭരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്, രണ്ടു ദിവസമായി തുടര്‍ന്ന ഭരണഘടനാ ദിവസ് ചര്‍ച്ചകളുടെ സമാപന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
സഭ പിരിഞ്ഞ ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രസര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെയ്ക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാ ദിവസ് ചര്‍ച്ച ഫലപ്രദമായും യോജിപ്പിന്റെ സ്വരത്തിലും ഇരുസഭകളിലും ഇന്നലെ പൂര്‍ത്തിയായി. ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഭരണഘടനയുടെ പ്രാധാന്യവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭരണഘടന നല്കുന്ന സംഭാവനകളും ചര്‍ച്ചചെയ്തു. സമാപന പ്രസംഗം നടത്തിയ പ്രധാനമന്ത്രി, സ്വതന്ത്രഭാരതത്തിലെ എല്ലാ സര്‍ക്കാരുകളും ചേര്‍ന്നാണ് രാജ്യത്തെ പുരോഗതിയുടെ പാതയിലെത്തിച്ചതെന്ന് പറഞ്ഞു. ഞാനും നിങ്ങളുമല്ല, നമ്മള് എന്ന കാഴ്ചപ്പാടിലാണ് രാഷ്ട്രം പുരോഗമിക്കേണ്ടത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു മുതലുള്ള ഭരണാധികാരികളുടെ സംഭാവനകള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്, മോദി പറഞ്ഞു.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന മികച്ച ഭരണഘടനയാണ് ഡോ. ബി.ആര്. അംബേദ്കര്‍ നമുക്കായി തയ്യാറാക്കിയത്. നമ്മുടെ ഭരണഘടനയുടെ ശക്തിയും പ്രത്യേകതയും എല്ലാ ജനങ്ങളെയും അറിയിക്കാനുള്ള പരിശ്രമം ആവശ്യമാണ്. ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതു പോലെതന്നെ നവംബര്‍ 26 ഇനി മുതല്‍ ഭരണഘടനാ ദിവസമായിരിക്കും. ജനുവരി 26ന്റെ പ്രാധാന്യം ഇല്ലാതാക്കലല്ല, മറിച്ച് രാജ്യം റിപ്പബ്ലിക്കായതിന് പിന്നിലുള്ള ഭരണഘടനാ ദിവസത്തിന്റെ പ്രത്യേകത വ്യക്തമാക്കുന്നതിനായാണ് ആഘോഷം.
രാജ്യവ്യാപകമായി പരിപാടികളും മത്സരങ്ങളും സെമിനാറുകളും ഈ ദിവസം സംഘടിപ്പിക്കും.
രാജാക്കന്മാരോ രാജഭരണമോ അല്ല കോടിക്കണക്കിന് ജനങ്ങളാണ് ഈരാജ്യം നിര്‍മ്മിച്ചത്. ജനങ്ങളുടെ അഭിമാനവും ഐക്യവും ആണ് ഭരണഘടന. മഹാപുരുഷന്മാരുടെ ദീര്‍ഘദൃഷ്ടിയില്‍ ഉടലെടുത്ത ഭരണഘടനയ്ക്ക് മരണമില്ല. 2009ല്‍ 60-ാം ഭരണഘടനാ ദിവസം ഗുജറാത്തില്‍ ആഘോഷിച്ചപ്പോള്‍ അലങ്കരിച്ച ആനപ്പുറത്ത് ഭരണഘടനയും താഴെ മുഖ്യമന്ത്രിയും നടന്നുകൊണ്ട് ഭരണഘടനയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.
രാജ്യത്ത് ഭരണം നടത്തുന്ന സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിഷ്പക്ഷ നിലപാടെടുത്ത് സംസാരിക്കുന്നതിനുമെല്ലാം ഡോ. അംബേദ്ക്കറുടെ വാക്കുകളാണ് നാമെല്ലാവരും ഉപയോഗിക്കാറുള്ളത്. ഭരണഘടനാ നിര്‍മ്മാണമെന്ന കഠിനദൗത്യം അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ പൂര്‍ണ്ണമാകില്ലായിരുന്നു. നമുക്ക് അമൃത് നല്‍കിയാണ് അംബേദ്ക്കര്‍ യാത്രയായത്, മോദി പറഞ്ഞു.
സഹവര്‍ത്തിത്വമാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്ത് എല്ലാക്കാലത്തും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മഹാപുരഷന്മാര്‍ ജന്മമെടുത്ത് അവയെല്ലാം പരിഹരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ രാജ്യത്തിനകത്തുതന്നെ വ്യവസ്ഥയുണ്ട്. അധികാരവും കര്‍ത്തവ്യവും സംയോജിച്ചാണ് രാജ്യം മുന്നോട്ട് പോകുന്നത്. നമ്മുടെയെല്ലാം കര്‍ത്തവ്യം ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണമാണ്. പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന വാക്യം ചൊല്ലി പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ ശ്രേഷ്ഠത പ്രതിപാദിച്ച് സഭ ഐക്യകണ്ഠേന പ്രമേയവും പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: