ന്യൂദല്‍ഹി: രാജ്യപുരോഗതിക്ക് സുപ്രധാനമായ ചരക്കുസേവന നികുതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനായി പ്രതിപക്ഷ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. റേസ്കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം സോണിയാഗാന്ധിയും മന്മോഹന്സിങും സ്വീകരിക്കുകയായിരുന്നു. കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ശീതകാലസമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി പ്രതിപക്ഷ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി യോഗശേഷം വിശദീകരിച്ചു. കോണ്‍ഗ്രസ് ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച മൂന്നു നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിഷയത്തില്‍ വീണ്ടും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സോണിയാഗാന്ധിയെയും മന്‍മോഹന്‍സിങിനെയും ചര്‍ച്ചയ്ക്ക് വിളിച്ച പ്രധാനമന്ത്രിയുടെ നടപടി ജനങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നും രാഹുല്‍ഗാന്ധിയെ ഒഴിവാക്കിയത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: