പാനൂര്‍: 1994 നവംബര്‍ 25 സിപിഎമ്മുകാര്‍ക്ക് ആവേശം വിതറിയ സമരാങ്കണത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഇത്രയും നാളുകള്‍ കടന്നു പോയത്. എന്നാല്‍ കൂത്തുപറമ്പില്‍ പിടഞ്ഞു വീണ അഞ്ചുസഖാക്കള്‍ എന്തിനു വേണ്ടിയാണോ, ആര് കാരണമാണോ ജീവത്യാഗം അനുഷ്ഠിക്കേണ്ടി വന്നത് അവരുടെ തോളോടുതോള്‍ ചേര്‍ന്ന് സഖ്യം കൂടിയ സിപിഎം നേതൃത്വത്തിനെതിരെ ഇന്ന് സഖാക്കള്‍ക്കിടയില്‍ പ്രതിഷേധം കനക്കുകയാണ്. സിഎംപി നേതാവ് എം.വി.രാഘവനെ അവസാന നാളുകളില്‍ കൂടെ നിര്‍ത്തി സിഎംപിയുടെ ഒരുവിഭാഗത്തെ കൂടെക്കൂട്ടി പ്രവര്‍ത്തിക്കുന്ന സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവനു വിലയിടുകയായിരുന്നു ഇവിടെ. രാഷ്‌ട്രീയപരമായി ഒരു ശക്തിയേ അല്ലാത്ത എംവിആറിന്റെ പാര്‍ട്ടിയെ ആലിംഗനം ചെയ്തതിനു പിന്നിലുള്ള പിണറായിയുടെ ലക്ഷ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നില്ല. പകരം ഭരണസ്വാധീനത്താലും, എംവിആറിന്റെ കുശാഗ്രബുദ്ധിയിലും സിഎംപി സമ്പാദിച്ച് കൂട്ടിയ സഹകരണസ്ഥാപനങ്ങളില്‍ കണ്ണുനട്ടായിരുന്നു പിണറായി എംവി.രാഘവനെ ധൃതരാഷ്‌ട്രാലിംഗനം ചെയ്ത് കൂടെനിര്‍ത്താന്‍ തീരുമാനിച്ചത്. എംവിആറിന്റെ മരണശേഷം സ്വത്ത്തട്ടാന്‍ സിഎംപിയിലെ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് സിപിഎം നടത്തിയ പരസ്യമായ ഇടപ്പെടലും സമൂഹം കണ്ടതാണ്.
എംവിആറിന്റെ മക്കളെ കൂടെ നിര്‍ത്തി നടത്തുന്ന പൊറോട്ടു നാടകവും ഇതിന്റെ ഭാഗം തന്നെയാണ്. എം.വി.രാഘവന്റെ ഓര്‍മ്മകള്‍ക്ക് ഭംഗം വന്നഘട്ടത്തില്‍ അരികില്‍ പോയിരുന്നു പഴയ സൗഹൃദം പുതുക്കിയ പിണറായി വിജയന്‍ ഡിവൈഎഫ്‌ഐയുടെ യുവജന പോരാളികള്‍ക്ക് നല്‍കിയത് കടുത്ത നിരാശയായിരുന്നു. എല്‍ഡിഎഫ് ടിക്കറ്റില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിര്‍ത്തി എട്ടിന്റെ പണികൊടുപ്പിച്ച് എംവിആറിന്റെ മകള്‍ ഗിരിജയെ വെച്ച് സിപിഎം പകരം വീട്ടിയിട്ടും സിഎംപിക്ക് തിരിച്ചറിവ് വന്നില്ലായെന്നതും ശ്രദ്ധേയമാണ്. വെടിവെപ്പില്‍ സാരമായ പരിക്കേറ്റു കിടക്കുന്ന ചൊക്ലിയിലെ പുഷ്പനെയും സിപിഎം മറക്കുകയായിരുന്നു. കൊലയാളി രാഘവനെന്ന് ആയിരംവട്ടം ചെവിയിലോതിയവര്‍ തന്നെ ആ നേതാവിനെ കൂടെകൂട്ടാന്‍ കാണിച്ച വ്യഗ്രത എന്തിനെന്ന് ഇയാള്‍ പലകുറി പലരോടു ചോദിച്ചിട്ടും ഉത്തരം നല്‍കിയില്ലത്രെ. കൂത്തുപറമ്പ് വെടിവെപ്പില്‍ തകര്‍ന്നു പോയ ഒരുപാടു കുടുംബങ്ങള്‍ ഇതേ ചോദ്യം ഇന്നും ആവര്‍ത്തിക്കുന്നു. കച്ചവടക്കണ്ണില്‍ എല്ലാം കാണുന്ന നേതാവിനെ ഭയന്ന് ഉത്തരമറിയുന്നവര്‍ മൗനമാചരിക്കുകയാണ്. ഇന്ന് രക്തസാക്ഷി ദിനമാചരിക്കുമ്പോള്‍ കൊല്ലാന്‍ ആജ്ഞ നല്‍കിയ നേതാവിനെ പരാമര്‍ശിക്കാതെ നരേന്ദ്രമോദിയും, വെളളാപ്പളളിയും പ്രസംഗ വിഷയമാക്കാനായിരിക്കും സിപിഎം ശ്രമം. അതുകേട്ടു കൈയ്യടിക്കാന്‍ വിധിക്കപ്പെട്ട പാവം അണികള്‍ ഇന്നു കൂത്തുപറമ്പില്‍ ഒത്തുകൂടുന്നതു ഒരു വഞ്ചനയ്‌ക്ക് ഒപ്പംചേരലായി മാറുകയാണ്. അറിവും, തിരിച്ചറിവുമുളള ഒരു സമൂഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയാത്ത ഉപരിപ്ലവമായ കച്ചവടതന്ത്രത്തിന് ഡിവൈഎഫ്‌ഐ ബലിയാടാവുകയായിരുന്നു. സിഎംപിയുടെ സ്വത്തില്‍ കണ്ണുനട്ട് പിണറായി വിജയന്‍ നടത്തിയ കരുനീക്കം വൈകിയ വേളയില്ലെങ്കിലും തിരിച്ചറിയാനുളള വിവേകം യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ കാണിക്കണം.
















