അടിമാലി: ഇല്ലായ്‌മകളും വല്ലായ്‌മകളും അറിഞ്ഞ് വളര്‍ന്ന് വന്ന സ്മിത മുനിസ്വാമി ഇനി അടിമാലി പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും. ഓട്ടോ റിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന സ്മിത അടിമാലിക്കാര്‍ക്ക് സുപരിചിതയാണ് . നൂറാം കരയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായി വിജയിച്ച സ്മിതയെ തേടിയെത്തിയ പ്രസിഡന്റ് സ്ഥാനം ഒരു നിയോഗമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത്തവണ പ്രസിഡന്റ് പദവി പട്ടിക വര്‍ഗ്ഗ സംവരണമായിരുന്നു. ഇത് സ്മിതയ്‌ക്ക് അനുഗ്രഹമായി.ഭര്‍ത്താവ് മുനിസ്വാമിയും ഓട്ടോ ഡ്രൈവറാണ്. മക്കള്‍ അനന്തയും അഞ്ജനയും ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്മിത കുരങ്ങാട്ടി മന്നാംങ്കണ്ടം സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളില്‍ 7 വരെയും അടിമാലി ഗവ.ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ്സും പൂര്‍ത്തിയാക്കിയതിനു ശേഷം തയ്യല്‍ ജോലി പഠിച്ചു. കല്ല്യാണശേഷം അടിമാലി ട്രൈബല്‍ ഹോസ്റ്റലില്‍ പാചകക്കാരിയായി താല്‍ക്കാലികമായി ജോലിയില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തി ട്രൈബല്‍ വകുപ്പില്‍ നിന്നും സ്വയം തൊഴിലില്‍പ്പെടുത്തി ഓട്ടോ സ്വന്തമാക്കി. 2014 ജൂണ്‍ മുതല്‍ ടൗണില്‍ ഓട്ടോ ഓടിക്കുകയായിരുന്നു. മുമ്പ് സിപിഐയുടെ അനുഭാവിയായിരുന്ന സ്മിത പിന്നീട് കോണ്‍ഗ്രസ്സിലെത്തി സജീവ പ്രവര്‍ത്തകയാകുകയും ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ആദിവാസി മേഖലകളിലെ പട്ടിണി പാവങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് സ്മിത പറയുന്നു.
വനവാസികള്‍ക്കായി കോടിക്കണക്കിനു രൂപയുടെ ഫണ്ടുകള്‍ നിരവധി വര്‍ഷങ്ങളായി ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ആദിവാസി സമൂഹം അവഗണനയില്‍പ്പെട്ട് ജീവിത പ്രതിസന്ധി നേരിടുകയാണ്. പാര്‍പ്പിടം, ശുദ്ധജലം, ശുചിത്വം കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അടുത്ത 5 വര്‍ഷം കൊണ്ട് ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാമെന്ന് പ്രതീക്ഷയിലാണ് സ്മിത.
















