കൊല്ലം: മലയാള നിനിമയില്‍ പൗരുഷത്തിന്റേയും സാഹസികതയുടെയും പ്രതീകമായിരുന്ന അനശ്വരനടന്‍ ജയന്‍ ഓര്‍മയായിട്ട് ഇന്ന് 35 വര്‍ഷം തികയുന്നു.
കരുത്തുറ്റ അഭിനയപാടവവും ശബ്ദഗാംഭീര്യവും സാഹസികതയും കൊണ്ട് മലയാള ചലച്ചിത്രനായക സങ്കല്‍പങ്ങളെ മാറ്റിമറിച്ച ജയനെ ആരാധകലക്ഷം ഇന്നും മാറോടണയ്‌ക്കുന്നു. ഒരു നാവിക ഉദേ്യാഗസ്ഥനായിരുന്ന കൃഷ്ണന്‍നായര്‍ എന്ന ജയന്‍ പോസ്റ്റ്മാനെ കാണാനില്ല എന്ന സിനിമയിലൂടെയാണു സിനിമാരംഗത്തേക്കു കടന്നുവന്നത്.
1939 ജൂലൈ 25ന് കൊല്ലം തേവള്ളി പൊന്നച്ചംവീട്ടില്‍ മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മൂത്തമകനായി ജനിച്ച ജയന്‍ കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം നേരേ ഇന്ത്യന്‍ നേവിയില്‍ ചേരുകയായിരുന്നു.
പിന്നീട് നടന്‍ ജോസ്പ്രകാശിന്റെ സഹായത്തോടെയാണു സിനിമരംഗത്ത് എത്തിയത്. നേവിയിലെ ഉദേ്യാഗം രാജിവെച്ചശേഷമാണ് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി മാറിയത്. ഇന്നും ജയന്റെ മിമിക്രി പ്രകടനത്തിലും റിയാലിറ്റി ഷോകളിലും എന്തിന് സിനിമകളില്‍ പോലും അവതരിപ്പിക്കപ്പെടുന്നു. നിരവധി മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ റോള്‍മോഡലാണ് ജയന്‍. 1974 ല്‍ ജേസിയുടെ ശാപമോഷം എന്ന സിനിമയാണ് ജയനെ ഏറെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നു മലയാളസിനിമയില്‍ ജയന്‍ തന്റേതായ താരസിംഹാസനം തീര്‍ക്കുകയായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലെ വില്ലന്‍ വേഷം ജയന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി. ശരപഞ്ജരത്തിലെ അപ്രതീക്ഷിത വിജയം മലയാള സിനിമയില്‍ അന്നുവരെ നിലനിന്നിരുന്ന നായകസങ്കല്പങ്ങളെ മാറ്റിമറിച്ചു. കരിമ്പനയിലെ മുത്തനും അങ്ങാടിയിലെ ബാബുവും തിന്മകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന കഥാപാത്രങ്ങളായിരുന്നു.
അതിസാഹസികനായ ജയന്‍ സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരുന്നത്. സിനിമയില്‍ കത്തിനില്ക്കവേയാണ് അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗില്‍ പകരക്കാരനെ ഉപയോഗിക്കാതെ മദ്രാസിലെ ഷോളവാരത്ത് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. 1980 നവംബര്‍ 16 നായിരുന്നു ചിത്രീകരണം. സുകുമാരന്‍ ഓടിച്ച ബൈക്കിന്റെ പിന്നില്‍ നിന്നു കൊണ്ട് വില്ലനായ ബാലന്‍ കെ.നായര്‍ കയറിയ ഹെലിക്കോപ്ടറില്‍ ചാടിക്കയറുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ത്യാഗരാജനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. ഈ ചിത്രീകരണത്തിനിടെയാണ് ഇന്ത്യന്‍ ചലച്ചിത്രലോകത്തെയാകമാനം ഞെട്ടിച്ച അപകടമുണ്ടായത്. ജയന്റെ തലയിലേറ്റ ആഴത്തിലുള്ള മുറിവുകാരണമാണ് മരണം സംഭവിച്ചതെന്ന് പറയപ്പെട്ടു. അന്നും ഇന്നും ജയന്റെ മരണത്തിലെ ദുരൂഹത നീക്കന്‍ കഴിഞ്ഞിട്ടില്ല. 1980 നവംബര്‍ 16 നായിരുന്നു ജയന്റെ അതിദാരുണമായ അന്ത്യം. 17ന് മുളങ്കാടകത്തെ ശ്മശാനത്തിലായിരുന്നു ചിതയൊരുക്കിയത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് ആരാധകരായിരുന്നു ജയന്‍ അന്ത്യവിശ്രമം കൊള്ളുന്ന മുളങ്കാടകം ശ്മശാനത്തിലെത്തി കണ്ണീര്‍പൂക്കളര്‍പ്പിച്ചത്. അനുസ്മരണ ദിനമായ ഇന്ന് തേവള്ളി നാണി മെമ്മോറിയല്‍ ആശുപത്രിക്കുസമീപം ജയന്റെ കുടുംബ വീടിനുമുന്നില്‍ റോഡുവക്കിലായി സ്ഥാപിച്ചിട്ടുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമയില്‍ ജയന്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍സ് ക്ലബ്ബുഅംഗങ്ങളും ഭാരവാഹികളും പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തും.
















