തലശ്ശേരി: മാര്‍ക്‌സിസ്റ്റ് തറവാട് എന്നറിയപ്പെടുന്ന കണ്ണൂര്‍ജില്ലയിലെ ബിജെപിയുടെ തേരോട്ടത്തിന് തലേരിയില്‍ നിന്ന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബുജെപി ദേശീയ സമിതി അംഗം ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയില്‍ നിന്നാണ് സംഘപരിവാറിലെ കണ്ണൂര്‍ ജില്ലയിലെ ആദ്യ ബലിദാനി പിറന്നത്. 1968ല്‍ വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങിയാണ് മാര്‍ക്‌സിസ്റ്റ് കൊലപാതക പരമ്പര കണ്ണൂരില്‍ ആരംഭിച്ചത്. ഇവിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജന്മനാട്. അദ്ദേഹത്തിന്റെ വാര്‍ഡില്‍ ഇപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നു. തലശ്ശേരി നഗരസഭയില്‍ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി മൂന്നിരട്ടി സീറ്റ് വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം 13 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തുമായി എത്തിനില്‍ക്കുകയാണ്. അടുത്ത 5 വര്‍ഷം കൊണ്ട് 19 വാര്‍ഡുകളില്‍ ബിജെപി വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
1925ല്‍ ആരംഭിച്ച ആര്‍എസ്എസ് ഇന്നും ആര്‍എസ്എസ് ആയി തന്നെ നിലനില്‍ക്കുകയാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 32 എണ്ണമായി. അതില്‍ ഒന്നുമാത്രമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന് ഇപ്പോള്‍ 5 പാര്‍ലമൈന്റ് അംഗങ്ങളെയുള്ളൂ. മറ്റുള്ള 4 പേര്‍ ഇന്നസെന്റിനെപോലെയുള്ള സിനിമാ നടന്മാരും മറ്റുമാണ്. ബീഹാറില്‍ ഒരു ശതമാനം പോലും വോട്ട് നേടാന്‍ കഴിയാത്തവരാണ് ചാനലിലൂടെയും മറ്റും അമ്പതിലേറെ സീറ്റ് നേടിയ ബിജെപിക്കെതിരെ പ്രസംഗിച്ചു നടക്കുന്നത്. ഇവരുടെ സംസാരം കേട്ടാല്‍ തോന്നും ബീഹാറില്‍ ജയിച്ചത് സിപിഎമ്മും തോറ്റത് ബിജെപിയുമാണെന്നാണ്. ജനാധിപത്യ രാജ്യത്ത് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ അനുവദിക്കാത്ത പാര്‍ട്ടി ആന്തൂരില്‍ മത്സരിക്കാതെ വോട്ട് ചെയ്യാതെ പെട്ടിതുറക്കാതെ വോട്ട് എണ്ണാതെയാണ് ആദ്യ വിജയം തങ്ങള്‍ക്കെന്ന് പ്രഖ്യാപിച്ചത്. ഇത് എതിരില്ലാതെ വിജയിച്ചതല്ല എതിര്‍ക്കാതെ ജയിച്ചു എന്ന് വരുത്തി തീര്‍ത്തതാണ്.
ഉമ്മന്‍ ചാണ്ടിയെപോലെ അഴിമതി കേസുകള്‍ അട്ടിമറിക്കാന്‍ കഴിവുള്ള മറ്റൊരു നേതാവ് നാട്ടിലില്ല. അതിന്റെ പരിണിത ഫലമാണിപ്പോള്‍ യുഡിഎഫിന്റെ പരാജയത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരി നഗരസഭയില്‍ ജയിച്ച ബിജെപി അംഗങ്ങളെ ആനയിച്ചുകൊണ്ട് തലശ്ശേരിയില്‍ നടത്തിയ അഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, വിജയന്‍ വട്ടിപ്രം, പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി, വര്‍ക്കി വട്ടപ്പാറ, അഡ്വ.വി.രത്‌നാകരന്‍ എന്നിവരും പ്രസംഗിച്ചു. എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.വി.മോഹനന്‍ സ്വാഗതവും എം.പി.രാജേഷ് നന്ദിയും പറഞ്ഞു.
















