കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണിന്റെ തോല്‍വി സിപിഎം നേതൃത്വത്തിനെതിരായ ആയുധമാകുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി രംഗത്തിറക്കിയ ഉഷ തോറ്റത് പാര്‍ട്ടിക്ക് ക്ഷീണമായതിന് പിന്നാലെയാണ് വിഷയം ഒരു വിഭാഗം നേതൃത്വത്തിനെതിരെ തിരിക്കുന്നത്. 61ാം ഡിവിഷനായ രവിപുരത്ത് കോണ്‍ഗ്രസ്സിന്റെ ഡേവിഡ് പറമ്പിത്തറയോട് 59 വോട്ടിനായിരുന്നു ഉഷയുടെ തോല്‍വി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി 547 വോട്ടുകള്‍ നേടി നിര്‍ണായകമാവുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണ് രവിപുരം. ജയസാധ്യതയില്ലാത്ത ജനറല്‍ വാര്‍ഡില്‍ ഉഷയെ മത്സരിപ്പിച്ചതിനെതിരെയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തുന്നത്. ഉഷയുടെ അമ്മ ശാരദ ടീച്ചര്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിലാണ് ഉഷ മത്സരിക്കുന്നതെന്നാണ് ആദ്യം കരുതിയതെന്ന് ശാരദ ടീച്ചര്‍ പറയുന്നു. പിന്നീടാണ് ജയസാധ്യതയില്ലാത്ത ഡിവിഷനാണെന്ന് മനസിലായത്. ജയം ഉറപ്പുള്ള നിരവധി വനിതാ സംവരണ വാര്‍ഡുകള്‍ ഉണ്ടായിരിക്കെ എന്തിനാണ് ഉഷയെ രവിപുരത്ത് മത്സരിപ്പിച്ചതെന്നാണ് ശാരദ ടീച്ചറുടെ ചോദ്യം. ഉഷയ്‌ക്ക് വേണ്ടി പ്രചാരണത്തിനായി ശാരദ ടീച്ചര്‍ കൊച്ചിയിലെത്തിയിരുന്നു.
നായനാരുടെ മകളെന്ന ഇമേജ് ഉയര്‍ത്തിക്കാട്ടിയായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നാല്‍ ഡിവിഷന്‍ പിടിക്കാനുള്ള ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നേതൃത്വം നടത്തിയില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ പോലും സാധിക്കുമായിരുന്ന ഉഷയെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് രാഷ്‌ട്രീയ ഭാവി അവസാനിപ്പിച്ചുവെന്നും കരുതുന്നവരുണ്ട്.
വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസമെങ്കിലും ഉഷ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിരുന്നില്ല. ഇത്തവണ മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാലാണ് പാര്‍ട്ടി ഉഷയ്‌ക്ക് ടിക്കറ്റ് നല്‍കിയത്. നായനാരുടെ മകള്‍ എന്നതല്ലാതെ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധമില്ലാതിരുന്ന ഉഷയെ മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് മത്സരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.
















