കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്യാന്‍ ആകെയുള്ളത് ഒരു ഡോക്ടറും അറ്റന്‍ഡറും. ജില്ലയിലെ ഏക മെഡിക്കല്‍ കോളേജിലെ തന്ത്രപ്രധാന വിഭാഗത്തിന്റെ അവസ്ഥയാണ് ഇത്. വെള്ളിയാഴ്‌ച്ച ദിവസം മാത്രം ആണ് ഇവിടെ ഒ.പി ഉള്ളത്. ഇത് നടത്തുന്നത് റിട്ടയര്‍മെന്റ് കഴിഞ്ഞ് കരാര്‍ അടിസ്ഥാനത്തില്‍ വന്നു പോകുന്ന ഡോക്ടറും. എല്ലാ വെള്ളിയാഴ്‌ച്ചയും നടക്കുന്ന ഒ.പിക്ക് എത്തുന്ന അന്‍പതിലധികം രോഗികള്‍ ഇതുമൂലം വലയുകയാണ്.
ഇന്നലെ ജീവനക്കാരില്ലാത്തതുകൊണ്ട് ഡോക്ടര്‍ ഒറ്റക്ക് ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു. ഹൗസ് സര്‍ജന്‍മാരെയും നഴ്‌സുമാരെയും സഹായത്തിന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേഷനിലും മെഡിസിന്‍ വിഭാഗത്തിലും നിരവധി തവണ വിളിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന ഏത് സമയത്തും നടക്കാം. സ്ഥിരം പ്രൊഫസര്‍ പോലും ഇല്ലാത്ത ഹൃദ്രോഗവിഭാഗത്തിന്റെ പേരില്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നഷ്ടപ്പെടാന്‍പോലും സാധ്യതയുണ്ട്. കാര്‍ഡിയോളജിയിലെ എക്കോ മെഷീന്‍ പഴഞ്ചനായതും ട്രെഡ്മില്‍ ഉപയോഗിക്കാന്‍ കഴിയാതെ അഴിച്ചുപണിക്ക് നല്‍കിയതും ചികിത്സയെ ബാധിച്ചിരുന്നു. ഇപ്പോള്‍ ജീവനക്കാരെക്കൂടി നല്‍കാതെ വിഭാഗത്തെ കൈവിട്ടിരിക്കുകയാണ് അധികാരികള്‍.
സര്‍ക്കാര്‍ ഏറ്റെടുക്കലിന് ശേഷം ഹൃദ്രോഗികള്‍ക്കുള്ള മരുന്നുകളുടെ ലഭ്യതയിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് രോഗികള്‍ പറയുന്നു. സഹകരണ മാനേജ്‌മെന്റിന്റെ കാലത്ത് ലഭ്യമായിരുന്ന ഹൃദ്രോഗമരുന്നുകളില്‍ ഭൂരിഭാഗവും ഇന്ന് ആശുപത്രിയില്‍ ഇല്ലെന്നും രോഗികള്‍ പറയുന്നു. മുന്‍പ് കേപ്പ് ഭരിച്ചിരുന്നപ്പോള്‍ കുറഞ്ഞ പണം നല്‍കി മരുന്നുകള്‍ ഫാര്‍മസികളില്‍ക്കൂടി വാങ്ങാമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വന്നതോടെ ഉള്ള വഴികള്‍കൂടി അടഞ്ഞെന്ന് ഇവര്‍ പറയുന്നു.
നേരത്തെ നിരന്തരമായി ഹൃദ്രോഗവിഭാഗത്തെ അവഗണിക്കുന്നത് കൊണ്ട് രോഗികളും ജീവനക്കാരും ചേര്‍ന്ന് ഹൃദയനിധി എന്ന പേരില്‍ പണം പിരിക്കാന്‍ പദ്ധതി രൂപീകരിച്ചിരുന്നു.
















