കൊട്ടാരക്കര: പഞ്ചായത്ത് പ്രസിഡന്റിനെ സഹായിക്കാന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ക്രമവിരുദ്ധമായി 75 പേരെ ഒഴിവാക്കി സമീപ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വോട്ടര്‍മാരുടെ പരാതിയില്ലാതെയാണ് നഗരസഭയിലെ തൃക്കണ്ണമംഗല്‍ 14 വാര്‍ഡിലെ ലിസ്റ്റിലേക്ക് 75 പേരെ തിരുകിക്കയറ്റിയതെന്ന് സെക്രട്ടറി രേഖാമൂലം കത്ത് നല്‍കിയശേഷമാണ് ഉപരോധം പിന്‍വലിച്ചത്.
വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്ന തീയതിയായ 12ന് ശേഷമാണ് ഇതെന്നും സെക്രട്ടറി എഴുതിനല്‍കി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. പ്രവര്‍ത്തകരെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും സെക്രട്ടറിയും ജീവനക്കാരില്‍ പകുതിയും ഓഫീസില്‍ എത്താത്തതും പ്രതിഷേധത്തിനിടയാക്കി. എസ്‌ഐ ബെന്നിലാലു ഇടപെട്ടശേഷമാണ് 11മണിയോടെ സെക്രട്ടറി എത്തിയത്. സെപ്തംബര്‍ 30ന് ലഭിച്ച വോട്ടര്‍പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം 1223 ആണ്.
ഈ മാസം 14ന് ഇറങ്ങിയ പട്ടികപ്രകാരം കൂട്ടിച്ചേര്‍ക്കലും നീക്കം ചെയ്യലും കഴിഞ്ഞ് ആകെ വോട്ടര്‍മാര്‍ 1296 ആയി. ഈ ലിസ്റ്റ് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ നാല് റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കിയപ്പോഴാണ് ഈ മാസം 22ന് പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റ് ഉണ്ടന്നറിയുന്നത്. ഇത് സംഘടിപ്പിച്ച വായിച്ച് നോക്കിയ സ്ഥാനാര്‍തഥികളും പ്രവര്‍ത്തകരും ഞെട്ടി. ഇലക്ഷന്‍ കമ്മീഷന്റ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിലവിലെ പ്രസിഡന്റ് മത്സരിക്കുന്ന വാര്‍ഡില്‍ നിന്നും എല്‍ഡിഎഫിന് ലഭിക്കാത്ത 75 വോട്ടുകള്‍ ഈ വാര്‍ഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബിജെപി പരാതിയുമായി ജില്ലാ വരണാധികാരികൂടിയായ കളക്ടറെയും റിട്ടേണിംഗ് ഓഫിസറെയും സമീപിച്ചപ്പോള്‍ 14ന് ശേഷം കമ്മീഷന്റെ സൈറ്റ് എങ്ങനെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും എന്നാണ് കളക്ടര്‍ ചോദിച്ചത്. മാത്രമല്ല ഈ വിവരം കളക്ടറെയോ ചാര്‍ജ്ജുള്ള കൊട്ടാരക്കരയിലെ വരണാധികാരിയോ അറിയിച്ചിട്ടുമില്ല. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നത്. ഇവര്‍ പറയുന്നത് ആരുടെയും പരാതിയില്ലാതെ തന്നെ തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് 17ന് ശേഷമാണ് മാറ്റം വരുത്തിയതെന്നാണ്. 550 വോട്ടുകള്‍ മാത്രമുള്ള വാര്‍ഡുകള്‍ നഗരസഭയിലുള്ളപ്പോള്‍ അവിടെയൊന്നും എന്തുകൊണ്ട് ഉള്‍പ്പെടുത്തലുകളും മാറ്റവും വരുത്താതെ ഇരട്ടിയിലധികം വോട്ടുള്ള ഇവിടേക്ക് വോട്ടര്‍മാരെ കുത്തിനിറച്ചു എന്ന ചോദ്യത്തിന് സെക്രട്ടറിക്കും മാറ്റം വരുത്തിയ ജീവനക്കാര്‍ക്കും ഉത്തരമില്ല. സെക്രട്ടറി എഴുതി നല്‍കിയതനുസരിച്ച് വീണ്ടും കളക്ടര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മീണര്‍ക്കും പരാതി നല്‍കും. നീതി ലഭിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ് പറഞ്ഞു.
ഭരണം പിടിച്ചെടുക്കാന്‍ ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരും നേതാക്കളും ചേര്‍ന്ന് നഗരസഭയില്‍ വ്യാപക ക്രമക്കേടുകളാണ് വോട്ടര്‍ പട്ടികയില്‍ വരുത്തിയിട്ടുള്ളത്. പരാതി നല്‍കിയത് പരിഹരിക്കാനും തയ്യാറായിട്ടില്ല. മിക്കവാറും വാര്‍ഡുകളില്‍ 550 മുതല്‍ 900 വരെയാണ് ജനസംഖ്യ. ബിജെപിക്ക് സ്വാധിനമുള്ളതടക്കം ചുരുക്കം വാര്‍ഡുകളില്‍ മാത്രമാണ് 1000ത്തിലധികം പേര്‍ ഉള്ളത്. സമരത്തിന് നേതാക്കളായ അമ്പലക്കര രമേശ്, കെ.ജി.അനില്‍കുമാര്‍, വിനേഷ്, അഡ്വ: കൃഷ്ണകുമാര്‍, അഡ്വ. അജിത്ത്കുമാര്‍, കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















