ന്യൂദല്‍ഹി: പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ബധിരയും മൂകയുമായ പെണ്‍കുട്ടി ഗീത(24)യെ ഭാരതം ഏറ്റുവാങ്ങി. ചുവപ്പും വെള്ളയും കലര്‍ന്ന സല്‍വാര്‍ ധരിച്ചെത്തിയ ഗീതയെ ദല്‍ഹി വിമാനത്താവളത്തില്‍ ഭാരത വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പം മാധ്യമങ്ങളെ കണ്ട ഗീത വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിച്ചു. ഗീതയെ ഇത്രയും കാലം സംരക്ഷിച്ച് തിരികെ ഏല്‍പ്പിച്ച പാക്കിസ്ഥാനുള്ള സമ്മാനമായി അബദ്ധത്തില്‍ ഭാരതത്തിലെത്തപ്പെട്ട റംസാനെന്ന ബാലനെ പാക്കിസ്ഥാനിലേക്ക് മടക്കിയയക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഗീതയെ ഇത്രയും കാലം സംരക്ഷിച്ച പാക്കിസ്ഥാനിലെ സന്നദ്ധസംഘടനയായ ഈദി ഫൗണ്ടേഷന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഈദി ഫൗണ്ടേഷന് ഒരു കോടി രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്കുകള്‍ കൊണ്ട് പറയാവുന്നതിലും അപ്പുറമാണ് ഈദി ഫൗണ്ടേഷന് ചെയ്തതെന്നും ദയാവായ്പിന്റെ അപ്പോസ്തലന്മാരാണ് ഈദി ഫൗണ്ടേഷനെന്നും മോദി പറഞ്ഞു. ഗീതയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഗീതയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ആശ്ചര്യകരമായി അനുഭവപ്പെട്ടതായും പറഞ്ഞു.
എന്നാല്‍ ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ടെത്തിയവരെ തിരിച്ചറിയാന്‍ ഗീതയ്ക്കായില്ല. ഇവര്‍ തന്നെയാണോ യഥാര്‍ത്ഥ രക്ഷിതാക്കളെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി ഗീതയുടേയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയവരുടേയും രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ ഗീത വിസമ്മതിച്ചതിനാല്‍ ഡിഎന്‍എ ഫലം വരുന്നതു വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ ഇന്‍ഡോറില്‍ ഗീതയെ പാര്‍പ്പിക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി ഗീതയെ തിരികെ നല്കിയ പാക് നടപടികളെയും സുഷമാ സ്വരാജ് അഭിനന്ദിച്ചു.
ഇതിനിടെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെത്തപ്പെട്ട പാക് ബാലന് മുഹമ്മദ് റംസാനെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരത സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പതിനഞ്ചുകാരനായ റംസാന് ഇപ്പോള്‍ ഭോപ്പാലിലെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: