ആലുവ: പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം കൊണ്ടും കൊടുത്തും മുന്നേറിയ കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ വികസന ചര്‍ച്ച ശ്രദ്ധേയമായി. വികസന മുരടിപ്പും ഭരണപക്ഷത്തെ അഴിമതിയും പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ റോഡ് വികസനം, കുടിവെള്ള പെന്‍ഷന്‍ വിതരണം എന്നിവ ഭരണപക്ഷം നേട്ടമായി ചൂണ്ടികാട്ടി. ഭരണപക്ഷം നടത്തിയ അഴിമതിക്ക് പ്രതിപക്ഷം കുടപിടിക്കുകയായിരുന്നുവെന്ന് ബിജെപിയും ആരോപിച്ചു.
ആലുവ പ്രസ് കഌബാണ് ‘തദ്ദേശീയരുടെ പോര്‍ക്കളം 2015’ എന്ന പേരില്‍ മൂന്ന് മുന്നണികളെയും അണിനിരത്തി ചര്‍ച്ച സംഘടിപ്പിച്ചത്. പുതിയ റോഡുകള്‍ നിര്‍മ്മിച്ചതും പഞ്ചായത്തില്‍ പഌസ് ടു അനുവദിച്ചതും പൊതുശ്മശാന നിര്‍മ്മാണം ആരംഭിച്ചതും എസ്‌സി വിഭാഗക്കാര്‍ക്കായി ഫഌറ്റ് നിര്‍മ്മാണം ആരംഭിച്ചതുമെല്ലാം യുഡിഎഫ് ഭരണ നേട്ടമായി ചൂണ്ടികാട്ടി. ഭരണ തുടര്‍ച്ച ലഭിച്ചാല്‍ നിര്‍ധനരായ എല്ലാ ഭവന രഹിതര്‍ക്കുമായി ഫഌറ്റ് നിര്‍മ്മിക്കുമെന്നും പി.എച്ച്.സി സെന്ററില്‍ കിടത്തിചികിത്സ ആരംഭിക്കാനും കമ്പ്യൂട്ടര്‍ പഠനം സാര്‍വത്രീകമാക്കാനും നടപടിയെടുക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ എസ്‌സി വിഭാഗത്തിന് ഫഌറ്റ് നിര്‍മ്മിക്കുന്നതിന്റെ മറവില്‍ ലക്ഷക്കണക്കിന് തുകയുടെ അഴിമതിയാണ് നടന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി. വിവിധ പെന്‍ഷനുകളുടെ വിതരണവും തോന്നുംപോലെയാണ്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളം കിട്ടാകനിയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് നിര്‍മ്മാണമാരംഭിച്ച വനിതാ തൊഴില്‍ പരിശീലന കേന്ദ്രം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും തുറന്നില്ല.
ദിനില്‍ ദിനേശ് (ബിജെപി), ബി.എ. അബ്ദുള്‍മുത്തലിബ്(യുഡിഎഫ്), മമ്മി സെഞ്ച്വറി (എല്‍ഡിഎഫ്), കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എ. ബഷീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















