പത്തനാപുരം: പത്തനാപുരത്തിന് സ്വന്തമായി താലൂക്കാശുപത്രി എന്ന ആവശ്യം ഇനിയും അകലെ. പത്തനാപുരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും താലൂക്കാശുപത്രി ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.
പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രി ആയി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ താലൂക്കാശുപത്രികളായി ഉയര്‍ത്തിയ സിഎച്ച്സികളുടെ കൂട്ടത്തില്‍ ഇത്തവണയും പത്തനാപുരം ഉള്‍പ്പെട്ടിട്ടില്ല. താലൂക്കാശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏറക്കുറെ ഉണ്ടെങ്കിലും അവഗണിക്കപ്പെട്ടതെന്തുകൊണ്ടെന്ന് അധികൃതര്‍ക്കും അറിയില്ല. താലൂക്കാശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള ഉപദേശകസമിതി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ പുനലൂര്‍ താലൂക്കാശുപത്രി സൂപ്രണ്ടായിരുന്ന ഡോ.ഷാഹിര്‍ഷായുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിരുന്നു. മലയോര മേഖലയായ അച്ചന്‍കോവില്‍ തുറ മുതല്‍ പാടം വരെയുള്ള ആളുകള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലയമാണിത്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഇവിടെ കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ട്.
പഞ്ചായത്തിന്റെ അധീനതയിലുള്ള സമീപത്തെ കമ്മ്യൂണിറ്റി ഹാളും ആശുപത്രി വികസനത്തിനായി വിട്ടുനല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ മുതല്‍ ഉച്ചവരെ പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ സേവനം മാത്രമാണിപ്പോള്‍ ഉള്ളത്. ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്ന് എല്ലാം തെരഞ്ഞെടുപ്പുകളിലെയും പ്രചരണഅയുധമാണ്. വിദഗ്ധചികില്‍സക്കായി പുനലൂരിലെയോ കൊട്ടാരക്കരയിലെയോ താലൂക്കാശുപത്രികളെയാണ് ജനങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. പട്ടാഴിയിലെ ആശുപത്രിയില്‍ ഉണ്ടായിരുന്ന കിടത്തി ചികില്‍സ നിലച്ചതോടെ തലവൂര്‍,പട്ടാഴി, പട്ടാഴി വടക്കേക്കര,കുന്നിക്കോട് എന്നിവിടങ്ങളിലെ ആളുകളും പത്തനാപുരത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രിയാക്കി മാറ്റണമെന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: