ആലപ്പുഴ: വേമ്പനാട് കായലില്‍ മലിനീകരണം വര്‍ദ്ധിച്ചത് മത്സ്യ സമ്പത്തിന് ദോഷകരമായി. നാടന്‍ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകന്‍, പന ആരകന്‍, വാഹവരാല്‍ തുടങ്ങിയവയാണ് വംശനാശ ഭീഷണി നേരിടുന്നത്.
മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളില്‍ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാനകാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൗസ് ബോട്ടുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയായി കഴിഞ്ഞു.
വിദേശരാജ്യങ്ങളിലടക്കം പ്രിയമേറിയ വലിഞ്ഞില്‍, കൂരല്, ആറ്റുകൊഞ്ച്, കാലന് ചെമ്മീന്‍, പൂമീന്‍, കണമ്പ്, തിരുത, നഞ്ചുകരിമീന്‍ തുടങ്ങിയവയുടെ ലഭ്യത ജില്ലയില്‍ വളരെ കുറഞ്ഞു. 1974ല്‍ 16,000 ടണ്‍ മത്സ്യം വേമ്പനാട് കായലില്‍ നിന്നുലഭിച്ചിരുന്നു. ഇപ്പോഴത് 8,000 ടണ്‍ ആയി കുറഞ്ഞെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമായി.
തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണില്‍ നിന്നു 600 ആയി കുറഞ്ഞതും കായലിലെ മത്സ്യസമ്പത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്. ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളുമാണ് വേമ്പനാട് കായലിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഹൗസ്ബോട്ടുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍, പാടശേഖരങ്ങളില്‍ നിന്നു ഒഴുകിയെത്തുന്ന കീടനാശിനി കലര്‍ന്ന ജലം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയാണ് കായലിനെ മാലിന്യവാഹിനിയാക്കുന്നത്.
1000 ലേറെ ഹൗസ്ബോട്ടുകളാണ് വേമ്പനാട്ടു കായല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും മനുഷ്യ വിസര്‍ജ്യം അടക്കം കായലിലേക്ക് തള്ളുകയാണ്. റിസോര്‍ട്ടുകളുടെ മലിനീകരണവും കായലിനെ ശ്വാസം മുട്ടിക്കുന്നു. മാലിന്യത്തോത് കുറച്ചില്ലെങ്കില്‍ വേമ്പനാട്ടു കായല്‍ നശിക്കുമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: